അങ്ങനെ ചെയ്തത് 'മണിച്ചിത്രത്താഴ്' റെഫറൻസ് ആണ്: ധ്യാൻ ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

തിരയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ കിട്ടിയ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ മണിച്ചിത്രത്താഴിലെ ഒരു മോഹൻലാൽ റഫറൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ധ്യാൻ പറയുന്നത്.

“പ്രമോഷന്‍ വലിയ രീതിയില്‍ റീച്ച് ആയത് ടെന്‍ഷന്‍ കൂട്ടിയിരുന്നു. ഞാന്‍ ഇന്റര്‍വ്യൂസ് കൊടുത്ത് ഓവര്‍ എക്‌സ്‌പോസ്ഡ് ആയപ്പോള്‍ വീണ്ടും എന്നെ അവര്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ എങ്ങനെ എടുക്കും എന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഈ സിനിമയുടെ പ്രമോഷന് ആദ്യം ഞാന്‍ വരണോ എന്ന് ഏട്ടനോട് ചോദിച്ചിരുന്നു.

ഇന്റര്‍വ്യൂകളില്‍ മൊത്തം വന്നിരുന്നിട്ട് സിനിമ കാണുമ്പോള്‍ ഇത് ധ്യാനല്ലേ എന്ന് തോന്നിക്കഴിഞ്ഞാല്‍ തീര്‍ന്നു. ആദ്യം വരണ്ട എന്നാണ് ഏട്ടന്‍ പറഞ്ഞത്. നമുക്ക് ഇന്റര്‍വ്യൂവും ഹൈപ്പും ഒന്നും വേണ്ട എന്നാണ് ആദ്യം പറഞ്ഞത്.

ആടുജീവിതമാണ് ആ തീരുമാനം മാറ്റാനുള്ള കാരണം. ആടുജീവിതത്തിന് പുള്ളി പ്രമോട്ട് ചെയ്ത രീതി പുള്ളി അതിനെ അങ്ങ് സെറ്റ് ചെയ്തു. അപ്പോള്‍ വിശാഖ് പറഞ്ഞു. നമ്മള്‍ വേറൊന്നും നോക്കണ്ട. നമ്മുടെ സിനിമയെ നമ്മള്‍ പ്രമോട്ട് ചെയ്യുന്നു. അങ്ങനെ മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന്.

അഭിമുഖങ്ങളുടെ അടിയില്‍ വരുന്ന കമന്റുകളില്‍ പോലും ഇതിന്റെ പകുതി തമാശ സിനിമയില്‍ ഉണ്ടായാല്‍ മതിയായിരുന്നു എന്നാണ് വരുന്നത്. പക്ഷെ ഇത് തമാശ സിനിമയല്ല. ഇതൊരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ. ഇന്റര്‍വ്യൂകളെ ഒക്കെ ഹിറ്റാവുന്ന സമയത്ത് അപ്പുറത്ത് സൈഡില്‍ നല്ല പേടിയുണ്ടായിരുന്നു.

ഇത് എല്ലാം തിരിച്ചടിക്കുമെന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ആദ്യ ദിവസം സിനിമ തിയേറ്ററില്‍ എത്തിപ്പോള്‍ വിശാഖ് എന്നെ വിളിച്ചിട്ടു പറഞ്ഞു, അളിയ പേടിക്കേണ്ട എന്ന് പറഞ്ഞു. എന്നെ അടുത്തറിയാവുന്നവര്‍ ഒക്കെ എന്നെ കണ്ട് കണ്ണ് നിറഞ്ഞു എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. പ്രണവ് ഇന്റര്‍വ്യൂകളില്‍ ഇല്ലാത്തതുകൊണ്ട് അത്ര എക്‌സ്‌പോസ്ഡ് അല്ല.

പക്ഷെ ഞാന്‍ അങ്ങനെയല്ലല്ലോ. ഇത്രയും ഇന്റര്‍വ്യൂസ് കൊടുത്ത് കഴിയുമ്പോള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ കാരക്ടര്‍ ആയിട്ട് തോന്നിയില്ലെങ്കില്‍ പണിയാകും. എനിക്ക് ഇതില്‍ കാരക്ടര്‍ എന്ന നിലയില്‍ ലുക്ക് ആണ് നോക്കിയത്. കണ്ണടയും ലുക്കുമായിരുന്നു. കണ്ണട ഒരു പ്രോപര്‍ട്ടി ആക്കി അതില്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് ശ്രമിച്ചിരുന്നു. അതില്‍ ഒരു റഫറന്‍സ് പോലെ എടുത്തത് മോഹന്‍ലാല്‍ എങ്ങനെ ഇത് ചെയ്യുന്നു എന്നുള്ളതായിരുന്നു.

മണിച്ചിത്രത്താഴില്‍ ലാല്‍ സാര്‍ കണ്ണട വെച്ച ലാല്‍ സാറിനെയും കണ്ണട വെക്കാത്ത ലാല്‍ സാറിനെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത് പുള്ളി ഊരുന്നത്, കൈകാര്യം ചെയ്യുന്നതും രാത്രി ആകുമ്പോള്‍ ഓരോ ആംഗ്യങ്ങള്‍ എല്ലാം രസമാണ്. അതുപോലെ ഇതില്‍ ഞാന്‍ കണ്ണട ഇടയ്ക്ക് ഊരുന്നും വെക്കുന്നുമുണ്ട്.

എന്ത് ആക്ടിവിറ്റിയുടെയും സ്പീഡ് ഒന്ന് കുറച്ചിട്ടാണ് ചെയ്തത്. അത് പ്രായത്തെ കണ്‍വീന്‍സ് ചെയ്യാന്‍ വേണ്ടിയായിരുന്നു. കണ്ണട വെച്ച് വരുന്ന സമയത്ത് ഒരു ആക്ടര്‍ എന്ന നിലയില്‍ നമുക്ക് കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്. അതിനെ ഉപയോഗിക്കുകയാണ് ചെയ്തത്.” എന്നാണ് ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.