അന്ന് അച്ഛന്‍ എന്നെ അടിച്ച് പുറത്താക്കിയതാണ്.. മൂന്നര കൊല്ലം അധോലോക ജീവിതമായിരുന്നു, അത് സിനിമയാക്കും: ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസന്‍ തന്നെ ഒരിക്കല്‍ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഒരു മനുഷ്യനെ എത്ര വെറുപ്പിക്കാന്‍ പറ്റുമോ അത്രത്തോളം താന്‍ വെറുപ്പിച്ചിട്ടുണ്ട്. മൂന്നര വര്‍ഷം കോളേജില്‍ ആണെന്ന് പറഞ്ഞ് താന്‍ അധോലോക ജീവിതം നയിക്കുകയായിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്.

”അച്ഛന്‍ അടിച്ചു പുറത്താക്കിയതാണ് ഒരിക്കല്‍, അച്ഛന്റെ തെറ്റല്ല അത്. ഞാന്‍ അത്രമാത്രം ഒരു മനുഷ്യനെ എങ്ങനെയൊക്കെ വെറുപ്പിക്കാന്‍ പറ്റുമോ അത്രത്തോളം വെറുപ്പിച്ചിട്ടുണ്ട്. ഇറങ്ങി പൊയ്‌ക്കോ എന്നു മാത്രമേ അച്ഛന്‍ പറയാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. അത് പറയുന്നതിനു മുന്‍പ് ഞാന്‍ ബാഗ് എടുത്ത് ഇറങ്ങി.”

”നാല് വര്‍ഷത്തോളം അച്ഛനെന്നെ ഒരു എന്‍ജിനിയറിംഗിന് കോളേജില്‍ കൊണ്ടു പോയി ചേര്‍ത്തിരുന്നു. ഞാന്‍ ഒരു ആറ് മാസമേ പോയുള്ളു, മൂന്നരക്കൊല്ലം പോയില്ല. അതൊരു മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അവര്‍ അറിയുന്നത്. അത്രയേ ചെയ്തുള്ളു. കോളേജില്‍ ഞാന്‍ കൊടുത്തിരുന്ന അഡ്രസും ഫോണ്‍ നമ്പറുമെല്ലാം തെറ്റായിരുന്നു.”

”മൂന്നരക്കൊല്ലം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അവരറിയുന്നത് അങ്ങനെയൊരാള്‍ അവിടെയില്ലെന്ന്. ഇതൊന്നുമറിയാതെ, ഓരോ തവണയും ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പഠനക്കാര്യമൊക്കെ ചോദിക്കും. രണ്ടു മൂന്ന് സപ്ലി ഉണ്ടെന്ന് ഞാന്‍ പറയും. ഞാന്‍ പറയുന്നത് സത്യമാണെന്ന് കരുതി അച്ഛന്‍ എല്ലാം ക്ലിയര്‍ ചെയ്ത് എടുക്കണം എന്നൊക്കെ പറയും.”

”പക്ഷെ ഏത് സപ്ലി! ഞാന്‍ അങ്ങോട്ട് പോയാലല്ലേ സപ്ലി കിട്ടൂ. ആ മൂന്നരവര്‍ഷക്കാലം ഒരു അധോലോക ജീവിതമായിരുന്നു. ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ ഞാനത് സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു. തിയേറ്ററില്‍ മസ്റ്റ് വാച്ചായിരിക്കും. കാരണം ഫുള്‍ ഇല്ലീഗല്‍ പരിപാടികളാണ്, മറ്റേ നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്” എന്നാണ് ധ്യാന്‍ പറയുന്നത്.