'മാമാങ്കം' നല്‍കിയത് പഠിപ്പിച്ചത് വലിയ പാഠം, ബൈക്കില്‍ ഇരുന്ന് ഒറ്റയ്ക്ക് അലറിക്കരഞ്ഞു: തുറന്നു പറഞ്ഞ് ധ്രുവന്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ധ്രുവന്‍. മമ്മൂട്ടിയുടെ മാമാങ്കം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചെങ്കിലും താരം ഒഴിവാക്കപ്പെട്ടിരുന്നു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല.

ചിത്രത്തിനായി കഠിനാദ്ധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവന്‍ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമമാക്കിയെടുത്തത്. എന്നാല്‍ ചിത്രീകരണം പാതി വഴി പിന്നിട്ടപ്പോള്‍ ധ്രുവന്‍ ഒഴിവാക്കപ്പെടുകയായിരുന്നു. മാമാങ്കം സിനിമ തന്നെ പഠിപ്പിച്ചത് വലിയൊരു പാഠമാണെന്ന് പറയുകയാണ് ധ്രുവന്‍.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്രുവന്‍ പ്രതികരിച്ചത്. മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നു. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യം മനസിലായി. സിനിമ കിട്ടാതെ വന്നപ്പോള്‍ ബൈക്കില്‍ ഇരുന്ന് അലറി കരഞ്ഞതായും ധ്രുവന്‍ പറഞ്ഞു.

മാമാങ്കത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. നാല് അഞ്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നത്. തന്നെ ചിത്രത്തില്‍ നിന്ന് മാറ്റിയതിന്റെ കാരണം അറിയില്ല, ചോദിച്ചിട്ടുമില്ല.

മാമാങ്കത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി ഞാന്‍ എടുത്ത എഫര്‍ട്ട് വളരെയധികമാണ്. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് തന്റെ ഏറ്റവും വലിയ വിഷമം എന്നായിരുന്നു ധ്രുവന്‍ പറഞ്ഞത്.