പരോള്‍ പോലും കൊടുക്കരുത്, അവന്‍ ഇനി പുറംലോകം കാണരുത്, എനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ വെടിവച്ച് കൊന്നേനെ: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിലയിരുത്തിയ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ സൂരജിന് വധശിക്ഷ നല്‍കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു ചാനലിനോടാണ് താരം പ്രതികരിച്ചത്.

രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍ പൊലീസിനെ അഭിനന്ദിച്ചേ മതിയാകൂ. പൊലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്.

അവന് എന്തിന്റെ ആവശ്യമായിരുന്നു ആ കുട്ടിയെ വേദനിപ്പിച്ച് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ഭയങ്കര ക്രൂരത അല്ലേ, വിധിയില്‍ സംതൃപ്തനാണ്. അവന്‍ ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്. ശിഷ്ടകാലം മുഴുവന്‍ അവന്‍ തടവറയില്‍ കഴിയണം.

ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത് ഒരു പാമ്പിനെ കൊണ്ട് കൊത്തിച്ചിട്ട് നടക്കാതെ വരുമ്പോള്‍ മറ്റൊന്നിനെ കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത് തനിക്കൊരു തോക്ക് തന്നെങ്കില്‍ താന്‍ അവനെ വെടിവെച്ച് കൊന്നേനെ എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കര്‍ഷിക്കുന്ന നിയമ പ്രകാരം സൂരജിന് നാല് കേസുകളിലും ജീവപര്യന്തം തടവും, അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.