'അതില്‍ ടെന്‍ഷനടിക്കണ്ട.. പടം കഴിയട്ടെ' എന്നാണ് പൃഥ്വി പറഞ്ഞത്.. അന്ന് ഞങ്ങള്‍ ഒന്നിച്ചിരുന്നു, അങ്ങനെയാണ് എമ്പുരാന്‍ ഉണ്ടായത്: ദീപക് ദേവ്

സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും പോസ്റ്റുകളെല്ലാം വൈറല്‍ ആകാറുമുണ്ട്. ലൂസിഫര്‍ ഹിറ്റ് ആയതിന് ശേഷമാണ് എമ്പുരാന്‍ എന്ന രണ്ടാം ഭാഗം പൃഥ്വിരാജ് പ്രഖ്യാപിച്ചത്.

ലൂസിഫറില്‍ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ യഥാര്‍ത്ഥ മുഖം കാണിച്ചു തരുന്ന ‘എമ്പുരാനേ’ എന്ന പാട്ട് ഉണ്ടായത് എങ്ങനെയെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ് ഇപ്പോള്‍. മൂവി മാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് എമ്പുരാനെ കുറിച്ച് പറഞ്ഞത്.

രണ്ടാം ഭാഗം കൂടി പ്ലാന്‍ ചെയ്തല്ല ലൂസിഫര്‍ ചെയ്തത്. ചിത്രത്തിന്റെ അവസാനമുള്ള പാട്ടിന്റെ വിഷ്വല്‍സ് എന്താണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ന്യൂസ് പേപ്പര്‍ കട്ടിംഗ്സ് കാണിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളി നമ്മള്‍ വിചാരിച്ച് വച്ചതിനെക്കാള്‍ വളരെ വലിയ ആളാണെന്ന് തിരിച്ചറിയുന്ന, അദ്ദേഹത്തെ ആഘോഷിക്കുന്ന പാട്ടാണ്.

അത് മനസില്‍ വച്ച് ഒരു പാട്ട് ഉണ്ടാക്കാം. ഇപ്പോള്‍ അതില്‍ ടെന്‍ഷനടിക്കണ്ട. പടം കഴിയട്ടെ, എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പടം ഇറങ്ങാന്‍ മൂന്നാഴ്ച ഉള്ളപ്പോഴാണ് അവസാനത്തെ പാട്ടിനെ പറ്റി ചിന്തിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ആ പാട്ടിനായിട്ടാണ് താനും പൃഥ്വിയും മുരളി ഗോപിയും കൂടി ആദ്യമായി ഒന്നിച്ച് ഇരുന്നത്. ബാക്കി പാട്ടുകള്‍ വാട്ട്സാപ്പ് വഴി അയക്കുകയായിരുന്നു.

ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പരസ്പരം കണ്ടിരുന്നില്ല. ഇവരുടെ രണ്ട് പേരുടെയും മനസില്‍ പടം ഹിറ്റാവുകയാണെങ്കില്‍ അടുത്ത പടത്തിന്റെ പേര് എമ്പുരാന്‍ എന്നിടണമെന്നായിരുന്നു. പക്ഷേ മറ്റാരോടും ഇവരിത് ചര്‍ച്ച ചെയ്തിട്ടുമില്ല. അവസാനത്തെ പാട്ടിന്റെ ടൂണ്‍ താന്‍ കേള്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ മറ്റേ വാക്ക് ഇതിലേക്ക് ഇട്ടാലോ എന്ന് മുരളി ഗോപി പറഞ്ഞു.

എന്നിട്ട് പാട്ടില്‍ എമ്പുരാനേ എന്ന് ചേര്‍ത്ത് പാടാന്‍ പറഞ്ഞു. അത് ഇവിടെ എന്തിനാണ് എന്ന് താന്‍ ചോദിച്ചു. ഈ സിനിമ ഹിറ്റാവുകയാണെങ്കില്‍ അടുത്ത സിനിമക്കായി വച്ച പേരാണ്. പക്ഷേ പടം കണ്ടിട്ട് പോസിറ്റീവ് വൈബാണ്. ഹിറ്റാവുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് രണ്ടാം ഭാഗത്തിന്റെ പേര് അവസാനത്തെ പാട്ടിലിടാമെന്ന് അവര്‍ പറഞ്ഞു എന്നാണ് ദീപക് ദേവ് പറയുന്നത്.