വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ പേര് വെളിപ്പെടുത്താറില്ല. 'ചില ആളുകള്‍' എന്നാണ് പറയുന്നത്. അതൊഴിവാക്കണം: ടൊവീനോ തോമസ്

സോഷ്യല്‍മീഡിയയില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് കയ്യടി വാങ്ങുന്നതില്‍ തനിക്ക് താല്പര്യമില്ലെന്ന് ടൊവിനോ തോമസ്. പകരം പ്രവൃത്തിയിലൂടെ ആര്‍ക്കെങ്കിലും ഉപകാരപ്രദമാകുന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും നടന്‍ പറഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ എന്ന സിനിമയുടെ ഗള്‍ഫ് പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ പേര് വെളിപ്പെടുത്താറില്ല.

‘ചില ആളുകള്‍’ എന്നാണ് പറയുന്നത്. അതൊഴിവാക്കണം, പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നതാണ് നല്ലത്. വിനോദം മാത്രമാണ് സിനിമകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. പക്ഷെ മോശമായൊരു സന്ദേശം സിനിമകളിലൂടെ കൊടുക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു അഭിനേതാവ് എന്ന നിലയില്‍ പല കാര്യങ്ങളും ഇപ്പോഴും ആളുകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതിനപ്പുറത്തേക്ക് താല്പ്പര്യമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് കരുതി മിണ്ടാതിരിക്കാറുമില്ല. സംഭവങ്ങള്‍ മാറിമറിയുകയും വാദി പ്രതിയാവുകയും ചെയ്യുന്ന ആലോചിച്ച് മാത്രമേ അഭിപ്രായം പറയാന്‍ ഞാന്‍ ശ്രമിക്കാറുള്ളൂ. കയ്യടിക്കുവേണ്ടി മാത്രം പ്രതികരിക്കാറില്ല. ടൊവിനോ വ്യക്തമാക്കി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.