എന്നെ ലൈംഗികമായി ഉപദ്രവിച്ച ആളെ തമിഴ്നാട്ടിലെ ശക്തരായ ചില പുരുഷന്മാർ ഉയർത്തിക്കാട്ടുന്നു; സ്റ്റാലിനും കമൽ ഹാസനുമെതിരെ ഗായിക ചിന്മയി

മീ ടൂ ആരോപണം നേരിട്ട ഗാന രചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെയും കമൽ ഹാസനെയും വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ രംഗത്ത്. വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങിലാണ് എം. കെ സ്റ്റാലിനും കമൽ ഹാസനും പങ്കെടുത്തത്. കോൺഗ്രസ്സ് നേതാവ് പി. ചിദംബരവും വേദിയിൽ പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ചിന്മയി വിമർശനം ഉന്നയിച്ചത്. തന്നെ ലൈംഗികപരമായി ഉപദ്രവിച്ച ആളെ തമിഴ്നാട്ടിലെ ശക്തരായ പുരുഷന്മാർ ഉയർത്തികാട്ടുന്നു എന്നാണ് ചിന്മയി പറഞ്ഞത്.

“എന്നെ ലൈംഗികമായി ഉപദ്രവിച്ച ആളെ തമിഴ്നാട്ടിലെ ശക്തരായ ചില പുരുഷന്മാർ ഉയർത്തിക്കാട്ടുന്നു. ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ പരിസ്ഥിതിയും ഈ നിമിഷം മുതൽ നശിച്ചു തുടങ്ങട്ടെ. എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല”

2018 -ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ എക്സിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ നടന്ന വീഴമറ്റം എന്ന സംഗീത പരിപാടിക്കായി വിദേശ രാജ്യത്തെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികപരമായി ഉപദ്രവിച്ചു എന്ന ഗുരുതര ആരോപണമാണ് ചിന്മയി ഉന്നയിച്ചത്.

കൂടാതെ തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് പ്രസിഡന്റ് രാധാരവിക്കെതിരെ ചിന്മയി പ്രതികരിക്കുകയും, രാധാ രവിക്കെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വരസംഖ്യ അടച്ചില്ലെന്ന പേരിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും ചിന്മയിയെ പുറത്താക്കുകയായിരുന്നു. മാത്രമല്ല ഇപ്പോഴും ആ വിലക്ക് തുടരുകയാണ്.