ദീപികയുടെ ജെ. എൻ. യു സന്ദർശനം സിനിമയെ ബാധിച്ചു; ഛപാക്കിനെ കുറിച്ച് സംവിധായിക മേഘ്‌ന ഗുൽസാർ

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതം പ്രമേയമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത് 2020 ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ഛപാക്ക്’. ദീപിക പദുകോൺ ആആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ചിട്ടും സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ കുറിച്ച് സംസാരിച്ച ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല, അതിന് കാരണമായി സംവിധായിക പറയുന്നത് ദീപിക പദുകോണിന്റെ അന്നത്തെ ജെ. എൻ. യു സന്ദർശനം ആണ് എന്നാണ്.

2020 ജനുവരിയില്‍ മുഖംമൂടി ധരിച്ച ഒരു സംഘം ജെഎന്‍യു ക്യാമ്പസിലെ സബർമതി ഹോസ്റ്റലിലെ വിദ്യാർത്ഥികളെ വടികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദീപിക ജെ. എൻ. യുവിൽ എത്തി വിദ്യാർത്ഥികൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

“ഉത്തരം വളരെ വ്യക്തമാണ്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം സിനിമയെ ബാധിച്ചു. കാരണം ആസിഡ് അക്രമണങ്ങളും അത് അതിജീവിച്ചവരുമായിരുന്നു സിനിമയുടെ ഇതിവൃത്തവും ചര്‍ച്ചയും ആകുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അതെല്ലാം വഴി തെറ്റി മറ്റൊരു രീതിയിലായി. തീർച്ചയായും അത് സിനിമയെ സ്വാധീനിച്ചു, അത് നിഷേധിക്കാനാവില്ല” ഇന്ത്യൻ എക്‌സ്‌പ്രസ് അഡ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മേഘ്‌ന ഗുൽസാർ ദീപികയുടെ ജെഎൻയു സന്ദർശനത്തെ പറ്റി പരാമർശിച്ചത്.