ചുരുളിയില്‍ തെറി പറയുന്നുണ്ടെങ്കില്‍ അത് സിനിമ ആവശ്യപ്പെടുന്നതിനാല്‍, കേട്ടാല്‍ നശിച്ചു പോകുന്ന തലമുറയാണ് ഇവിടെയുള്ളതെന്ന് തോന്നുന്നില്ല: ചെമ്പന്‍ വിനോദ്

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന സിനിമകളില്‍ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ട് എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമയില്‍ തെറി കേട്ടതു കൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് നടന്‍ ചെമ്പന്‍ വിനോദ് ഈ വിഷയത്തില്‍ മാതൃഭൂമിയോട് പ്രതികരിക്കുന്നത്.

ഒ.ടി.ടിയില്‍ ഏത് സിനിമ കാണുമ്പോഴും അതിന്റെ ഉള്ളടക്കം എന്താണെന്നും ഏത് പ്രായക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും അറിയാനുള്ള സൗകര്യമുണ്ട്. പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള സിനിമ ആണെങ്കില്‍ അതില്‍ ലൈംഗികതയോ വയലന്‍സോ നഗ്‌നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാന്‍ കഴിയും.

തെറി വാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ്. ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം.

സിനിമയുടെ കഥാപരിസരമനുസരിച്ച് തെറി കടന്നുവരുന്നത് സ്വാഭാവികമാണ്. തെറി കേട്ടതു കൊണ്ട് നശിച്ചുപോകുന്ന ഒരുതലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. “ചുരുളി”യില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നതു കൊണ്ടാണ്. അല്ലാതെ തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലല്ലോ എന്ന് ചെമ്പന്‍ വിനോദ് പറയുന്നു.