ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം; സിനിമയിലെ തെറിവാക്കുകളെ കുറിച്ച് ചെമ്പന്‍ വിനോദ

ഒടിടി ഫ്‌ളാറ്റ് ഫോമുകളില്‍ എത്തുന്ന സിനിമകളില്‍ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി നടന്‍ ചെമ്പന്‍ വിനോദ്്. സിനിമയില്‍ തെറി കേട്ടതു കൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടിടിയില്‍ ഏത് സിനിമ കാണുമ്പോഴും അതിന്റെ ഉള്ളടക്കം എന്താണെന്നും ഏത് പ്രായക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അറിയാനുള്ള സൗകര്യമുണ്ട്.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള സിനിമയാണെങ്കില്‍ ലൈംഗികതയോ വയലന്‍സോ നഗ്‌നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാന്‍ കഴിയും.

തെറിവാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ്. ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം.

സിനിമയുടെ കഥാപരിസരമനുസരിച്ച് തെറി കടന്നുവരുന്നത് സ്വാഭാവികമാണ്. തെറി കേട്ടതു കൊണ്ട് നശിച്ചുപോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. “ചുരുളി”യില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെട്ടതു കൊണ്ടാണ്. അല്ലാതെ തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലലോ എന്ന് ചെമ്പന്‍ വിനോദ് പറയുന്നു.