തെറി വിറ്റ് കാശാക്കാനല്ല ചുരുളി എടുത്തത്, ചിലര്‍ കുടുംബത്തോട് ഒപ്പം കണ്ട് പ്രയാസപ്പെട്ടെന്ന് അറിഞ്ഞതില്‍ വിഷമമുണ്ട്: ചെമ്പന്‍ വിനോദ്

തെറി വിറ്റ് കാശാക്കാനല്ല ‘ചുരുളി’ സിനിമ എടുത്തതെന്ന് ചെമ്പന്‍ വിനോദ്. ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നാണ് സിനിമയെ കുറിച്ചുള്ള വിവാദങ്ങളോട് ചെമ്പന്‍ വിനോദ് പ്രതികരിക്കുന്നത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം.

സിനിമ തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് എഴുതി കാണിക്കുന്നുണ്ട്. കുട്ടികളെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല.

അങ്ങനെ നശിക്കുകയുമില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഓപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെടുന്നവരുണ്ട് എന്നതില്‍ തനിക്ക് വിഷമമുണ്ട് എന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കി.

പുതിയ ചിത്രമായ ഭീമന്റെ വഴിയുടെ യുഎഇ പ്രദര്‍ശനത്തിനായാണ് ചെമ്പന്‍ വിനോദ് ദുബായില്‍ എത്തിയത്. അതേസമയം, ചുരുളി ചിത്രത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമാണ് എന്നാണ് ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായപ്പെട്ടത്.

പൊതു ധാര്‍മ്മികതയ്ക്കു നിരക്കാത്ത തരത്തിലുള്ള അസഭ്യവാക്കുകള്‍ കൊണ്ടു നിറഞ്ഞതാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.