പത്താം ക്ലാസ് പാസാവുമ്പോൾ എന്റെ ഫ്ലെക്സ് വെയ്ക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം, ഇപ്പോൾ മൂന്നാല് ഫ്ലെക്‌സൊക്കെ റോഡിലുണ്ട്: ചന്തു സലിംകുമാർ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവുന്ന പതിനൊന്നംഗ സംഘവും, അതിനിടയിൽ അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള രക്ഷാദൌത്യവുമാണ് സിനിമയുടെ പ്രമേയം. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എല്ലാവരും മികച്ച പ്രകടനം നടത്തിയെങ്കിലും ചിത്രത്തിലെ സലിം കുമാറിന്റെ മകൻ ചന്തു സലിംകുമാർ അവതരിപ്പിച്ച അഭിലാഷ് എന്ന കഥാപാത്രം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ സിനിമയെ കുറിച്ചും മറ്റും തന്റെ അച്ഛൻ സലിം കുമാർ പറഞ്ഞകാര്യങ്ങൾ പങ്കുവെക്കുകയാണ് ചന്ദു.
“പടം ഇറങ്ങുന്നതിന്റെ ഒരു ടെൻഷനുണ്ടായിരുന്നു. നേരത്തെയാണെങ്കിൽ അച്ഛന് എന്റെ കാര്യം മാത്രം നോക്കിയാൽ മതിയാരുന്നു.

ഇതിപ്പോൾ അച്ഛനോട് എല്ലാരും ക്ലോസാണ്. അതുകൊണ്ട് ഇപ്പോൾ മോന്റെ സിനിമ എന്നല്ല നമ്മുടെ പിള്ളേരുടെ പടം ഇറങ്ങുന്നുണ്ട്. എന്താവും എന്ന ടെൻഷനാണ്. അച്ഛൻ ഒരു സെറ്റിലും പോകുന്ന ആൾ അല്ല. അച്ഛനെ ഞങ്ങൾ സെറ്റ് കാണാൻ വിളിച്ചിരുന്നു. അച്ഛൻ വന്നിരുന്നു. സെറ്റ് കണ്ടിട്ട് അച്ഛൻ അജയേട്ടനോട് കലക്കി എന്നൊക്കെ പറഞ്ഞു.

സെറ്റ് കണ്ടപ്പോൾ അച്ഛന് ഒരു മതിപ്പൊക്കെയായി. പിള്ളേർ എല്ലാരും കൂടി എന്താണ് ചെയ്യുന്നതെന്ന ധാരണയുണ്ടായിരുന്നില്ല അച്ഛന്. അച്ഛൻ കഥ കേട്ടിട്ടുണ്ടെങ്കിലും ഇവന്മാർ ഇത് എന്താണ് കാണിക്കാൻ പോകുന്നതെന്ന് അച്ഛന് അറിയില്ലായിരുന്നു. സെറ്റ് കണ്ടപ്പോൾ അച്ഛന് പിള്ളേർ ചില്ലറ കളിയൊന്നും അല്ല കളിക്കുന്നതെന്ന ധാരണ കിട്ടി.

പിന്നെ അച്ഛൻ നല്ല എക്സൈറ്റഡായി അച്ഛൻ നല്ല ഹാപ്പിയായി. പടം കണ്ടിട്ട് ആൾക്കാർ അച്ഛനെ വിളിക്കുന്നുണ്ട്. അതിന്റെ ഒരു സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം വേറെയായിരുന്നു. പത്താം ക്ലാസ് പാസാവുമ്പോൾ എന്റെ ഫ്ലെക്സ് വെയ്ക്കണമെന്നായിരുന്നു പുള്ളിടെ ആഗ്രഹം. അതൊന്നും നമുക്ക് പറ്റിയിട്ടില്ല. എന്നാലും പറ്റുന്നപോലെ ഇപ്പോൾ മൂന്നാല് ഫ്ലെക്‌സൊക്കെ റോഡിലൊക്കെയുണ്ട്. അതുകൊണ്ട് നല്ല ഹാപ്പിയാണ്.

എനിക്ക് അഭിനയത്തിലേക്ക് വരാൻ ഇഷ്ടമായിരുന്നു. ചെറുപ്പം മുതൽ ഞാൻ സിനിമയും സിനിമക്കാരെയുമാണ് കാണുന്നത്. എനിക്കുണ്ടായിരുന്ന ഫ്രണ്ട്സ് വീട്ടിൽ അച്ഛനെ കാണാൻ വരുന്ന അച്ഛന്റെ കൂട്ടുകാരായിരുന്നു. പഠിപ്പാണ് വേണ്ടതെന്ന് അച്ഛൻ പറഞ്ഞിരുന്നു. അത് നല്ല കാര്യമാണ്. പഠിപ്പുണ്ടെങ്കിൽ ഒരു ബലമാണ്. പഠിക്കാതെ സിനിമയിൽ വന്നിട്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാർ മനസുതുറന്നത്