മാജിക് മഷ്‌റൂം കഴിച്ച് കാട്ടിലിരുന്ന് ധ്യാനിച്ചത് ദൈവത്തെ കണ്ടെത്താന്‍; കഴിഞ്ഞ ജന്മത്തില്‍ ടിബറ്റില്‍ ബുദ്ധിസ്റ്റ് സന്യാസി; പൂര്‍വ്വ ജന്മത്തില്‍ 63 വയസ് വരെ ജീവിച്ചിരുന്നെന്ന് അവകാശപ്പെട്ട് ലെന

മലയാള സിനിമയില്‍ നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ലെന. തൊണ്ണൂറുകളുടെ മധ്യത്തില്‍ സിനിമയിലേക്കെത്തിയ താരം പതിയെ വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. പിന്നീട് 2000ന്റെ പകുതിയോടെ വീണ്ടും മലയാള സിനിമയില്‍ ലെന ഒരുപിടി നല്ല കഥാപാത്രങ്ങളുമായി സജീവമാകുകയായിരുന്നു. എന്നാല്‍ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ചില ആത്മീയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

പൂര്‍വ്വ ജന്മത്തെ കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഭൂതകാലത്തെ കുറിച്ച് ഏറെ കാര്യങ്ങള്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞാണ് ലെന ആത്മീയ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. കഴിഞ്ഞ ജന്മത്തില്‍ താന്‍ ഒരു ബുദ്ധിസ്റ്റ് സന്യാസി ആയിരുന്നുവെന്നാണ് ലെന അവകാശപ്പെടുന്നത്. ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയിലായിരുന്നു തന്റെ അവസാന കാലമെന്നും ലെന പറയുന്നുണ്ട്.

കഴിഞ്ഞ ജന്മത്തില്‍ താന്‍ 63 വയസുവരെ ജീവിച്ചിരുന്നതായും ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയില്‍ സമാധിയായി എന്നുമാണ് ലെനയുടെ വാദം. അതിനാലാണ് താന്‍ ഹിമാലയത്തിലേക്ക് യാത്ര നടത്തിയതെന്നും ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി മുറിച്ചതിന് കാരണവും അത് തന്നെയാണെന്നാണ് താരം പറയുന്നത്. മനസും കാലവും ഒന്ന് തന്നെയാണെന്നും ലെന കൂട്ടിച്ചേര്‍ത്തു.

തന്റെ 23ാത്തെ വയസില്‍ കൊടൈക്കനാലില്‍ വച്ച് മാജിക് മഷ്‌റൂം പരീക്ഷിച്ചിട്ടുണ്ടെന്നും അതിന് ശേഷം കാട്ടില്‍ ഇരുന്ന് ധ്യാനിച്ചതായും ലെന അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം നടത്തിയ യാത്രയിലായിരുന്നു മഷ്‌റൂം കഴിച്ചത്. ആ കാലത്ത് താനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നുവെന്നും ലെന അവകാശപ്പെടുന്നു. മഷ്‌റൂം കഴിച്ച് കാട്ടിലിരുന്ന് ധ്യാനിച്ചത് ദൈവത്തെ കണ്ടെത്താനായിരുന്നുവെന്നും ലെന പറഞ്ഞു.