ബോഡി ഡബിള്‍ വെച്ച് പറ്റിച്ചു, ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു; സംവിധായകനെതിരെ ബോബി സിംഹ

അഗ്‌നി ദേവി എന്ന തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനെതിരെ ബോബി സിംഹ. സിനിമയില്‍നിന്നു പിന്മാറിയതായിരുന്നുവെന്നും ഇപ്പോള്‍ തന്റെ ബോഡി ഡബിള്‍ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കി സംവിധായകന്‍ ചതിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.
അഞ്ച് ദിവസം മാത്രം അഭിനയിച്ചതിന് ശേഷം തിരക്കഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണം ബോബി ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു. എന്നാല്‍ പിന്നീട് അഭിനയിച്ച ഭാഗങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി ബോഡി ഡബിളും വിഎഫ്എക്‌സും ഉപയോഗിച്ച് അണിയറപ്രവര്‍ത്തകര്‍ സിനിമ പൂര്‍ത്തീകരിച്ചെന്നാണ് ബോബിയുടെ വാദം.

“എന്റെ ശബ്ദം പോലും മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിരിക്കുകയാണ്. ഇത് തെറ്റാണ്. സൂപ്പര്‍താരത്തിന്റെ മുഖംവച്ച് ബോഡി ഡബിള്‍ ചെയ്ത് വിഎഫ്എക്‌സിലൂടെ സിനിമ പൂര്‍ത്തിയാക്കിയാല്‍ അത് റിലീസ് ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ? ഇവിടെ എന്റെ സിനിമ റിലീസ് ചെയ്യുന്നു. കോടതിയില്‍ കേസ് വരെ നടക്കുന്നു. 60 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ലാഭത്തിലെ ഷെയറിന്റെ പത്തുശതമാനവും. പത്തുലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഇതൊക്കെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.”- ബോബി പറഞ്ഞു.

സിനിമയുടെ സംവിധായകനായ ജോണ്‍ പോള്‍രാജിനും നിര്‍മാതാവിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ് ബോബി. ചിത്രം മാര്‍ച്ച് 22ന് തിയറ്ററുകളിലെത്തി. മോശം അഭിപ്രായമാണ് സിനിമയ്ക്കു ലഭിക്കുന്നത്.ജോണ്‍ പോള്‍രാജും ശ്യാം സൂര്യയും ചേര്‍ന്നാണ് അഗ്‌നി ദേവി സംവിധാനം ചെയ്തിരിക്കുന്നത്. രമ്യ നമ്പീശനാണ് നായിക. റോജ നായിക മധുബാലയുടെ തിരിച്ചുവരവുകൂടിയാണ് ഈ സിനിമ. നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്.

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ടയായിരുന്നു ബോബി സിംഹയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.