അതെനിക്ക് കിട്ടിയത് പത്മരാജൻ സാറിൽ നിന്ന്: ബ്ലെസ്സി

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 80 കോടിയോളം രൂപയാണ് ചിത്രം വേൾഡ് വൈഡ് കളക്ഷനായി സ്വന്തമാക്കിയത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. ഇപ്പോഴിതാ പത്മരാജനിൽ നിന്നും പഠിച്ചെടുത്ത ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്സി. അത്തരം കാര്യങ്ങൾ ഇപ്പോഴും താൻ ശ്രദ്ധിക്കാറുണ്ടെന്നും ബ്ലെസ്സി പറയുന്നു.

“ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ എപ്പോഴും മനസിൽ കൊണ്ടുനടക്കുന്നത് പത്മരാജൻ സാറിനെയാണ്. സാർ എപ്പോഴും പറയാറുള്ളത് നമുക്ക് പറയാനുള്ള വിഷയം ഏറ്റവും പുതുമയോടുകൂടി പറയുക എന്നാണ്. അതുകൊണ്ട് സിനിമയുടെ വലിയൊരു ഗ്രാമർ പഠിച്ച വലിയൊരു ടെക്ന്‌നീഷ്യൻ ആവണമെന്നില്ല, പക്ഷേ ഏറ്റവും ഫ്രഷ് ആയിട്ട് പറയുക എന്നതാണ്. അതിനു വളരെ നിശ്ചയദാർഢ്യം ഉണ്ടാവുക. അത് ഞാൻ എല്ലാ സിനിമക്കും മുമ്പ് എൻ്റെ മനസിൽ കൊണ്ടുനടക്കുന്ന ചില കാര്യങ്ങളാണ്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.