'മോഹന്‍ലാലും സുരേഷ് ഗോപിയും നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്'; ജോര്‍ദാനില്‍ നിന്ന് ബ്ലെസി

ലോകം മുഴുവന്‍ ലോക്ഡൗണിലായതിനെ തുടര്‍ന്ന് ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ള സംഘം ജോര്‍ദാനിലെ വാദി റാമിലുള്ള മരുഭൂമിയില്‍ കുടുങ്ങിയിരിക്കുകയാണ്. ജോര്‍ദാനില്‍ സുരക്ഷിതമായ ഇടത്താണ് ഉള്ളതെന്നും മരുഭൂമി മേഖലയിലായതിനാല്‍ പൊതുവേ മനുഷ്യര്‍ കുറവാണെന്നും അതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബ്ലെസി പറഞ്ഞു. നാട്ടില്‍ നിന്ന് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ വിവരങ്ങള്‍ വിളിച്ച് തിരക്കുന്നുണ്ടെന്നും ബ്ലെസി പറഞ്ഞു.

“സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുണ്ട്. ഇവിടത്തെ ഇന്ത്യന്‍ അംബാസഡറും അദ്ദേഹത്തിന്റെ കീഴിലുള്ള സെക്രട്ടറിമാരുമെല്ലാം ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവരെല്ലാം ഞങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. മോഹന്‍ലാലും സുരേഷ് ഗോപിയും ബി. ഉണ്ണികൃഷ്ണനും ഇടവേള ബാബുവും രഞ്ജിത്തും അനിലും മറ്റു സിനിമാ സംഘടനാഭാരവാഹികളുമൊക്കെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. അവര്‍ക്ക് സാധ്യമായതൊക്കെ അവര്‍ ചെയ്യുന്നുണ്ട്.”

“ഇവിടെയെത്തി ഒന്‍പത് ദിവസമാണ് ഷൂട്ടിങ് നടന്നത്. പിന്നീട് അതിനുള്ള അനുമതി റദ്ദുചെയ്തു. ജോര്‍ദാന്‍ പയനീര്‍ എന്നൊരു കമ്പനിയായിരുന്നു ഇവിടെ ഷൂട്ടിങ്ങിന് സൗകര്യം ഒരുക്കിത്തന്നത്. അവരുടെ പിന്തുണയും സഹായവും ഉള്ളതു കൊണ്ട് വലിയ പ്രയാസമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുന്നുണ്ട്. ഭക്ഷണവും താമസവും മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നതുകൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.