ഇഡിയുടെ വേട്ടയാടല്‍ ഭയന്നാണ് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത്, അതിലെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാം: ബ്ലെസി

‘ആടുജീവിത’ത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകന്‍ ബ്ലെസി. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് അറിയാം. ഈഡിയുടെ വേട്ടയാടല്‍ പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് എന്നാണ് ബ്ലെസി പറയുന്നത്.

”അവാര്‍ഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയക്കോ തുറന്ന് കാട്ടാന്‍ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയില്‍ ഒരു പേരിടുമ്പോള്‍ പോലും നമ്മള്‍ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരന്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാന്‍.”

”അങ്ങനെ വരുമ്പോള്‍ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രഷന്‍ വലുതാണ്. ഗള്‍ഫില്‍ നടന്ന സെമ അവാര്‍ഡ്ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാരാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു, നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത്.”

”ഞാന്‍ മറുപടിയായി പറഞ്ഞു, എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് എനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്” എന്നാണ് ബ്ലെസി പറയുന്നത്.

Read more

അതേസമയം, ദേശീയ അവാര്‍ഡില്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. മികച്ച നടന്‍, സംവിധായകന്‍, ഛായാഗ്രഹണം, തുടങ്ങിയ 14 വിഭാഗത്തില്‍ ആടുജീവിതം ഇടം പിടിച്ചിരുന്നു. എന്നാല്‍ ഒന്നിനും പുരസ്‌കാരം ലഭിച്ചില്ല. ആടുജീവിതത്തെ തഴഞ്ഞ് പ്രൊപ്പഗണ്ട ചിത്രമായ കേരളസ്റ്റോറിയ്ക്ക് അവാര്‍ഡ് നല്‍കിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.