' നടക്കാന്‍ പോലും കഴിയാത്തപ്പോഴും അഭിനയിക്കാന്‍ ആഗ്രഹം, മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ സെറ്റിലേക്ക് കൊണ്ടുപോയി: ബിനു പപ്പു

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നടനാണ് കുതിരവട്ടം പപ്പു. ഇപ്പോഴിതാ തീരെ വയ്യാതായപ്പോഴും അഭിനയത്തോട് അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന അച്ഛനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മകന്‍ ബിനു പപ്പു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യം തുറന്നുപറഞ്ഞത്.

കുതിരവട്ടം പപ്പു അവസാന നാളുകളില്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. അന്ന് നടക്കാന്‍ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്താണ് പല്ലാവൂര്‍ ദേവനാരായണന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നീ സിനിമകളില്‍ അഭിനയിച്ചത്.

പല്ലാവൂര്‍ ദേവനാരായണനില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടി സ്വന്തം വണ്ടിയിലെത്തി ആയിരുന്നു അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ഷൂട്ടിംഗിന് ശേഷം തിരികെ എത്തിച്ചിരുന്നതെന്നും ബിനു പപ്പു പറഞ്ഞു.

ഒരാള്‍ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛന്‍. താന്‍ സിനിമയില്‍ എത്തണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പഠിച്ച് ജോലി നേടുന്നതായിരുന്നു അച്ഛന് താത്പര്യമെന്നും ബിനു പപ്പു പറഞ്ഞു. നാടകവും സിനിമയും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരിക്കുന്നതു വരെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു.