എന്റെ വോയിസ് ആ കഥാപാത്രത്തിന് ചേരില്ലെന്ന് അന്ന് പത്മരാജൻ സാർ പറഞ്ഞു: ബിജു മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ പത്മരാജനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ബിജു മേനോൻ. പത്മരാജന്റെ അവസാന ചിത്രമായ ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിൽ നായകന് ഡബ്ബ് ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവമാണ് ബിജു മേനോൻ പങ്കുവെക്കുന്നത്.

“ഒരു പോസ്റ്റ് കാർഡിലായിരുന്നു എനിക്കന്ന് വിളി വന്നത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ കഥാപാത്രത്തിന് ശബ്‌ദം ടെസ്റ്റ് ചെയ്യാൻ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് വരണം എന്നായിരുന്നു ആ കാർഡിലുണ്ടായിരുന്നത്. വേറെ ആരോ എഴുതിയ കാർഡിൽ പദ്‌മരാജൻ സാറിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു.

ഞാനാ സമയം ഓൾ ഇന്ത്യാ റേഡിയോയിൽ വർക്ക് ചെയ്യുകയായിരുന്നു. അങ്ങനെയാണ് അവർ എന്നെ ഇതിനായി വിളിച്ചത്. ഞാൻ വളരെ എക്സൈറ്റഡായിരുന്നു. അച്ഛൻ്റെ ഫ്രണ്ടായിരുന്നു പദ്‌മരാജൻ സാർ. പക്ഷേ വീട്ടിൽ ഞാൻ ഇതിനെപ്പറ്റി പറഞ്ഞില്ല.

നേരെ തിരുവനന്തപുരത്തേക്ക് പോയി, അവിടെ ചിത്രാഞ്ജലിയിൽ ബാക്കിയുള്ള ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. ഡബ്ബിങ് എങ്ങനെയാണെന്ന് പഠിക്കാൻ വേണ്ടി ഞങ്ങളെ സ്റ്റുഡിയോയിൽ കൊണ്ടിരുത്തി.

ആ സമയത്ത് അവിടെ എം.ജി. സോമേട്ടൻ വന്നു, ജയറാമേട്ടൻ വന്നു. അവർ ചെയ്യുന്നത് കണ്ടിട്ട് ഓരോരുത്തരായി പോയി ഡബ് ചെയ്തു. പദ്‌മരാജൻ സാർ വൈകുന്നേരമാണ് വന്നത്. അദ്ദേഹം വന്ന ശേഷം ഞാനും പോയി ഡബ്ബ് ചെയ്‌തു. സെക്കൻഡ് ഹാഫിലെ ഒരു പോർഷനാണ് ഞാൻ ചെയ്ത‌ത്.

അത് ചെയ്‌തു കഴിഞ്ഞ ശേഷം സാർ എന്നെ കൺസോളിലേക്ക് വിളിപ്പിച്ചു, എന്നിട്ട് എനിക്ക് അത് പ്ലേ ചെയ്ത് കാണിച്ചുതന്നിട്ട് ചോദിച്ചു, വോയ്‌സ് മാച്ച് ചെയ്യുന്നുണ്ടോ എന്ന്.

ഒരു അവസരം കിട്ടിയത് മിസ്സാവാൻ പാടില്ലെന്ന് വിചാരിച്ചതു കൊണ്ടാണ് ഇത്‌ ചെയ്‌തതെന്ന് ഞാൻ പറഞ്ഞു. ഒരു മുഖത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന വോയിസ് ഉണ്ട്. ബിജുവിൻ്റെ വോയിസ് ഈ കഥാപാത്രത്തിന് ചേരില്ല, പക്ഷേ നല്ല കഴിവുള്ളയാളാണ്. വേറെയും സിനിമകൾ ചെയ്യാൻ ബിജുവിന് പറ്റുമെന്ന് സാർ പറഞ്ഞു.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞത്.