'അമര്‍ അക്ബര്‍ അന്തോണിയേക്കാളും കട്ടപ്പനയിലെ ഋത്വിക് റോഷനേക്കാളും സമയമെടുത്താണ് യമണ്ടന്‍ പ്രേമകഥ എഴുതിയത്'; കാരണം വ്യക്തമാക്കി ബിബിന്‍ ജോര്‍ജ്

നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദു്ല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമിന്റേതാണ് തിരക്കഥ. മുന്‍ ചിത്രങ്ങളേക്കാളും സമയമെടുത്താണ് യമണ്ടന്‍ പ്രേമകഥ എഴുതിയത് എന്നാണ് ബിബിന്‍ പറയുന്നത്.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം അമര്‍ അക്ബറിനേക്കാളും കട്ടപ്പനയേക്കാളും കൂടുതല്‍ ഒരുപാട് സമയമെടുത്ത് വര്‍ക്ക് ചെയ്ത തിരക്കഥയാണിത്. കാരണം, മറ്റ് രണ്ട് ചിത്രങ്ങളും കഥാപാത്രം ഇന്നയാളെന്ന് മനസില്‍ കണ്ടല്ല എഴുതിയത്. അമര്‍ അക്ബര്‍ അന്തോണി ഞങ്ങളെ വെച്ചാണ് എഴുതി തുടങ്ങിയതെങ്കിലും പിന്നീടത് വേറൊരു രീതിലേക്ക് മാറി. എന്നാലീ ചിത്രം ദുല്‍ഖറിനെ മനസില്‍ കണ്ടാണ് എഴുതിയത്. അതിനാല്‍ തന്നെ അതിന്റേതായ ഒരുക്കങ്ങള്‍ക്കും തിരുത്തലുകള്‍ക്കും ഏറെ സമയമെടുത്ത് വര്‍ക്ക് ചെയ്യേണ്ടി വന്നു. അതിന്റെ ഗുണം ഈ സിനിമയിലുണ്ടെന്നാണ് കരുതുന്നത്.” മനോരമയുടെ പ്രത്യേക ചാറ്റ് ഷോയില്‍ ബിബിന്‍ പറഞ്ഞു.

നവാഗതനായ ബി സി നൗഫലാണ് സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.