ആക്രമണത്തെ കുറിച്ച് ആദ്യം പുറംലോകത്തെ അറിയിച്ചത് പി.ടി തോമസ്, സത്യം വിജയിക്കുമെന്ന് പറഞ്ഞു കൊണ്ടിരുന്നു: ഭാവന

തന്നെ ഏറെ പിന്തുണച്ച വ്യക്തികളില്‍ ഒരാളാണ് അന്തരിച്ച എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി തോമസ് എന്ന് ഭാവന. തനിക്കെതിരെ നടന്ന ആക്രമണം പുറംലോകത്തെ ആദ്യം അറിയിച്ചവരില്‍ ഒരാളാണ് പി.ടി എന്നാണ് ഭാവന ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഏറെ നന്ദിയോടെ ഓര്‍ക്കുന്നത് അന്തരിച്ച മുന്‍ എംഎല്‍എ പി. ടി തോമസിനെയാണ്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ആദ്യം പുറംലോകത്തെ അറിയിച്ച വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. താന്‍ നീതിക്ക് വേണ്ടി പോരാടണമെന്ന് അദ്ദേഹം തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സത്യം വിജയിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു കൊണ്ടിരുന്നു എന്നാണ് ഭാവന പറയുന്നത്. തനിക്ക് പിന്തുണ നല്‍കിയ സ്ത്രീ സുഹൃത്തുക്കളേയും ഡബ്ല്യൂസിസിയെ കുറിച്ചും ഭാവന പറഞ്ഞു.

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സയോനാര ഫിലിപ്പ്, മൃദുല മുരളി, ശില്‍പ ബാല, ഷഫ്‌ന എന്നിവരോട് താന്‍ ദിവസവും സംസാരിക്കാറുണ്ട്. രേവതി, മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍, ജീന എന്നിവര്‍ സുഖമാണോ എന്ന് ചോദിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയും ചെയ്യും.

അഞ്ജലി മേനോനും ദീദി ദാമോദരനും മറ്റുള്ളവരും നന്നായി പിന്തുണച്ചു. മിയ, നവ്യ നായര്‍, പാര്‍വതി, പത്മപ്രിയ, റിമ, അനുമോള്‍, കവിതാ നായര്‍, കൃഷ്ണപ്രഭ, ആര്യ ബഡായി, കനി കുസൃതി തുടങ്ങി സഹപ്രവര്‍ത്തകരെല്ലാം തനിക്കൊപ്പം നിന്നവരാണ്.

അടുത്ത സുഹൃത്ത് ഷനീം, ഫിലിം ഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ള, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ, സുപ്രിയ, ലിസി പ്രിയദര്‍ശന്‍ എന്നിവരെല്ലാം തന്നോടൊപ്പം ഉണ്ടായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ തന്നെ വിളിച്ച് ധൈര്യം കൈവിടരുത് എന്ന് പറയുകയും പോരാടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഭാവന പറയുന്നത്.