'അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്, ഇന്നത് 500 ആടുകളായി'; സ്ഫടികത്തില്‍ കൂട്ടിച്ചേര്‍ത്ത പുതിയ രംഗങ്ങള്‍...

‘സ്ഫടികം’ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 9ന് ആണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. ചിത്രത്തില്‍ എട്ടര മിനുറ്റോളമുള്ള രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എട്ട് ദിവസത്തോളമാണ് ചിത്രത്തിനായി ഷൂട്ടിംഗ് നടത്തിയത്.

1995ല്‍ പുറത്തിറങ്ങിയ പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെ വച്ച് റീഷൂട്ട് ചെയ്തു.

കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററുകളില്‍ എത്തിക്കുന്നത് എന്നാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

അതേസമയം, മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട് എന്നും ഭദ്രന്‍ പറയുന്നുണ്ട്. 1995ലെ ബോക്‌സോഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം, ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.