അക്കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം കാണിച്ച് വെച്ചത്, അത് മമ്മൂട്ടിയെക്കൊണ്ട് നടക്കില്ല: ഭദ്രന്‍

സ്ഫടികം മോഹന്‍ലാലിനെ മാത്രം മനസ്സില്‍ കണ്ട് ചെയ്ത സിനിമയാണെന്ന് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ വിജയവും. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനെ ആലോചിച്ചിട്ടില്ലെന്നും ഭദ്രന്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തിരക്കഥയെഴുതിയതിന് ശേഷമാണ് നടീ-നടന്മാരെ കുറിച്ച് ആലോചിച്ചതെന്ന് പലരും പറയുന്നതൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ സ്ഫടികത്തിന്റെ കാര്യത്തില്‍ അങ്ങനെ അല്ലായിരുന്നു. സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു എന്റെ മനസിലെ ആട് തോമ.

ചാക്കോ മാഷ് തിലകന്‍ ചേട്ടനായിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ ഒരു കാര്യം മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയത്, ഭദ്രന്‍ പറഞ്ഞു.

ഭദ്രന്റെ വാക്കുകള്‍

അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ പേഴ്സണാലിറ്റിയ്ക്കും ലുക്ക്സിനും അദ്ദേഹത്തിന്റെ ശബ്ദത്തിനും മാത്രമേ കഴിയു.

ആട് തോമയെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാലും നോ എന്നാണ് എന്റെ മറുപടി. അതിനകത്ത് മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ല. ഇന്ന് എല്ലാ ടെക്നോളജിക്കല്‍ സപ്പോര്‍ട്ടുമുണ്ട്. അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നത്.

അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു. അതൊക്കെ ചെയ്യുമ്പോള്‍ വലിയ മെയ്വഴക്കം ആവശ്യമുണ്ട്. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ്വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ല, ഭദ്രന്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.