വായില്‍ ഒഴിച്ച വെള്ളം ഒരു സൈഡിലൂടെ പോയി, മുഖം ഒരു വശത്തേക്ക് കോടി, സംഭവിച്ചതിനെ കുറിച്ച് ബീന

കഴിഞ്ഞ ദിവസമാണ് നടന്‍ മനോജ് കുമാര്‍ തനിക്ക് വന്ന ബെല്‍സ് പാള്‍സിയെ കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അസുഖ വിവരം പങ്കുവെച്ചത്. ഇപ്പോഴിത മനോജിന് സംഭവിച്ചതിന കുറിച്ച് വെളിപ്പെടുത്തുകയാണ് ബീന ആന്റണി. ആരാധകരോട് ആശങ്കപ്പെടാന്‍ ഇല്ലെന്നും ജീവിതത്തിലേയ്ക്ക് തിരികെ വരുകയാണെന്നു ബീന പറയുന്നു. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… തന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിന്റെ അരുകില്‍ എന്തോ വല്ലാതെ ഫീല്‍ ചെയ്യുന്നു എന്നാണ് മനു എന്നോട് ആദ്യം പറയുന്നത്. എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. സാരമില്ലെന്ന് ആശ്വസിപ്പിച്ച് അന്ന് ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. ഞാന്‍ എന്റെ ജോലികളിലേക്ക് കടന്നു. ചായ ഉണ്ടാക്കാനായി ഞാന്‍ അടുക്കളയിലേക്ക്. എന്നെ വിളിച്ച് അടുക്കളയിലേക്ക് എത്തിയപ്പോള്‍ തലേന്നു രാത്രിയിലത്തെ ആ പ്രശ്‌നം രൂക്ഷമായതായി പറഞ്ഞു.

ഇക്കുറി സംഗതി ഇത്തിരി സീരിയസായിരുന്നു. പല്ലു തേച്ചിട്ട് വെള്ളം വായില്‍ കൊണ്ട് വെള്ളം തുപ്പിയപ്പോള്‍ സൈഡ് വഴി ഒഴുകിപ്പോയെന്ന് മനു പറഞ്ഞു. അപ്പോള്‍ ഞാനും അല്‍പം ടെന്‍ഷനായി. പക്ഷേ പുറത്തു കാട്ടിയില്ല, എന്നാലാകുംവിധം സമാധാനിപ്പിച്ചു. അപ്പോഴും ഞാന്‍ മനുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വാ നമുക്കൊന്ന് ആശുപത്രി വരെ പോകാം, എന്ന് പറയുമ്പോഴാണ് ആ മാറ്റം ഞാന്‍ ശ്രദ്ധിക്കുന്നത്. മനുവിന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു.

ആശുപത്രിയിലേക്ക് പോകാനുള്ള ധൃതിയിലെപ്പോഴോ ഡോക്ടര്‍ കൂടിയായ മനുവിന്റെ അച്ഛന്റെ അനിയനെ വിളിച്ചു. കുഞ്ഞച്ഛനോട് സംസാരിക്കുമ്പോഴും അത് സ്‌ട്രോക്കായിരിക്കുമോ എന്ന ടെന്‍ഷനായിരുന്നു എനിക്കും മനുവിനും. വീഡിയോയിലൂടെ വിശദമായി തന്നെ കുഞ്ഞച്ഛന്‍ പരിശോധിച്ചു. മുഖം സൈഡിലേക്ക് തിരിച്ചും, ചിരിക്കാന്‍ പറഞ്ഞും പരിശോധന തുടര്‍ന്നു. പേടിക്കേണ്ടടാ… ഇത് സ്‌ട്രോക്കല്ല. ബെല്‍ പാള്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശ പ്രകാരം ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.

അന്ന് ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ പല ആശുപത്രിയിലും പ്രത്യേക ഡോക്ടര്‍മാരില്ല. ഒടുവില്‍ വൈറ്റിലയിലെ വെല്‍കെയര്‍ ആശുപത്രിയിലേക്ക്. എംആര്‍ഐ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പിന്നാലെയെത്തി. കുഞ്ഞച്ഛന്‍ പറഞ്ഞത് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയായിരുന്നു. ഭയക്കേണ്ട കാര്യമില്ലെന്നും, ട്രീറ്റ്‌മെന്റ് ചെയ്ത് മാറ്റിയെടുക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളുവെന്നും പറഞ്ഞത് പകുതി ആശ്വാസമായി.