ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയെങ്കിലും എടുക്കാന്‍ മറന്നു, പട്ടാളക്കാരുടെ കാല് പിടിച്ചെങ്കിലും സഹായിക്കില്ലെന്ന് പറഞ്ഞു...: ബേസില്‍ ജോസഫ്

സിക്കിമില്‍ ടൂര്‍ പോയപ്പോള്‍ സംഭവിച്ച ദുരനുഭവം തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്. സിക്കിമിലെ ഗുരുതോമര്‍ ലേക്കിലേക്ക് കാണാനായാണ് സുഹൃത്തിനും ഭാര്യക്കുമൊപ്പം ബേസിലും ഭാര്യ എലിസബത്തും പോയത്. അതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ എടുക്കാന്‍ മറന്നു. വണ്ടിയും കേടായതോടെ പട്ടാള ക്യാമ്പില്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നാണ് ബേസില്‍ പറയുന്നത്.

”രണ്ടു വര്‍ഷം മുമ്പാണ്, സിക്കിമിലെ ഗുരുതോമര്‍ ലേക്കിലേക്ക് ഞാനും എലിയും കൂട്ടുകാരായ ദീപക്കും നവ്യയും ടൂര്‍ പോയി. ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയെങ്കിലും കൃത്യമായി എടുക്കാന്‍ മറന്നു. യാത്ര തുടങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ കര്‍പ്പൂരം കയ്യില്‍ വച്ചു തന്നു, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നുമ്പോള്‍ അതു മണത്താല്‍ മതിയത്രേ.”

”ഒരു കിലോമീറ്റര്‍ നടന്നു മല കയറണം. ഓരോ ചുവടു വയ്ക്കുമ്പോഴും ഞങ്ങള്‍ കര്‍പ്പൂരം ആഞ്ഞുവലിക്കുന്നുണ്ട്. മുകളിലെത്തിയപ്പോള്‍ സെക്യൂരിറ്റി അലര്‍ട് വന്നു, ”രണ്ടു മണിക്ക് ഇരുട്ടു വീഴും വേഗം താഴേക്ക് ഇറങ്ങണം. തടാകത്തിനരികെ നിന്നു കുറച്ചു ഫോട്ടോസ് എടുത്തു തിരിച്ചിറങ്ങി.”

”വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ പിന്‍ഭാഗത്തു നിന്ന് എന്തോ ശബ്ദം. ഉലഞ്ഞുലഞ്ഞാണ് വണ്ടി ഓടുന്നത്. പെട്ടെന്ന് വലിയ ശബ്ദത്തോടെ വണ്ടി നിന്നു. പിന്‍ഭാഗത്തെ ടയര്‍ ഊരി നിലത്ത് കിടക്കുന്നു. നട്ടും ബോള്‍ട്ടുമൊന്നും കാണാനില്ല. ഓക്‌സിജനില്ലാത്ത ആ മലമുകളില്‍ കുറച്ചകലെ പട്ടാളക്കാരുടെ ബാരക്ക് ഉണ്ട്.”

”അവരോടു സഹായം അഭ്യര്‍ഥിച്ചെങ്കിലും സിവിലിയന്‍ വാഹനം നന്നാക്കാനുള്ള വകുപ്പില്ല എന്ന് പറഞ്ഞു കൈ മലര്‍ത്തി. ഞങ്ങള്‍ കാലുപിടിക്കുന്നത് കണ്ടു ദൂരെ നിന്നും മൂന്നു പട്ടാളക്കാര്‍ നടന്നു വന്നു. അവരുടെ കൂടി കാലുപിടിക്കാനായി ഞങ്ങള്‍ ഓടിച്ചെന്നു. കണ്ടപാടേ കൂട്ടത്തിലൊരാള്‍ ചോദിച്ചു, ‘ബേസില്‍ സാറല്ലേ…”

Read more

”കണ്ണൂരുകാരനായ പ്രമോദ് ആയിരുന്നു അത്. പിന്നത്തെ കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല. ടെന്റില്‍ കൊണ്ടിരുത്തി, ചോക്ലെറ്റും കരിക്കുമൊക്കെ തന്നു. മിലിട്ടറി വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ മലയിറങ്ങി” എന്നാണ് ബേസില്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.