ദേഹമെല്ലാം വെയില് കൊണ്ട് കുമിള പൊന്തി, എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന് ഓര്‍ത്ത് ചെയ്തതാണ്, പക്ഷെ അത് അങ്ങ് ഓകെ ആയി ; ബാലു വര്‍ഗീസ്

തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് നടന്‍ ബാലു വര്‍ഗീസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസിന്റെ മലയാള സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്. കടല്‍ തീരത്ത് ഷോട്ടിനായി വെയ്റ്റ് ചെയ്ത് ക്ഷീണിച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് ബാലു ഇപ്പോള്‍ . വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലു ഇക്കാര്യം തുറന്നു പറഞ്ഞത്.

“പത്തു വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.

നല്ല തീപ്പൊരി വെയിലും. കടല്‍ തീരത്താണ് ഷൂട്ട്. ഒന്നു കേറി നില്‍ക്കാന്‍ പോലും സ്ഥമില്ല. ആ പൊരി വെയിലത്ത് വെന്തുരുകി നിന്നിട്ടും എന്റെ ഷോട്ട് ആകുന്നില്ല. അവസാനം ഞാന്‍ ക്ഷീണിച്ചു. ദേഹമെല്ലാം വെയിലു കൊണ്ടു കുമിള പോലെ വരാന്‍ തുടങ്ങി. എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. കൃത്യം ആ സമയത്ത് തന്നെ എന്റെ ഷോട്ട് റെഡിയായി.

പിന്നെ ഒന്നും നോക്കിയില്ല. പൊതുവെ കുറച്ച് നാണം കുണുങ്ങിയായ ഞാന്‍ ഭയങ്കര അഭിനയം. സത്യം പറഞ്ഞാല്‍ ഇതൊന്നു തീര്‍ത്ത് വീട്ടില്‍ പോവുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ മുന്നില്‍ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് ടേക്കില്‍ തന്നെ സീന്‍ ഓകെ. എല്ലാവരും ക്ലാപ്പ് ചെയ്തു. എപ്പോള്‍ ചോദിക്കുമ്പോഴും ആദ്യം ഓര്‍മയില്‍ എത്തുന്ന ക്ലാപ്പ് അതാണ് – ബാലു പറഞ്ഞു.