'അഞ്ചു ദിവസം കാത്തിരുന്നു, പിന്നീടാണ് അറിഞ്ഞത് ഞങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന്'; ദേവാസുരം നഷ്ടപ്പെട്ടതിനെ കുറിച്ച് ബൈജു ഏഴുപുന്ന

ആറാട്ട് ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ ബൈജു ഏഴുപുന്ന. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദേവാസുരത്തിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചാണ് ബൈജു ഇപ്പോള്‍ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു പ്രതികരിച്ചത്.

പണ്ട് താന്‍ തുടക്കക്കാരനായിരുന്നപ്പോള്‍, ദേവാസുരത്തില്‍ ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന് കരുതി തങ്ങള്‍ പുതുമുഖങ്ങള്‍ അഞ്ചു പേര്‍ ആ സെറ്റില്‍ എത്തിയിരുന്നു. അഞ്ചു ദിവസം ചെറുതുരുത്തി ഗസ്റ്റ് ഹൗസില്‍ താമസിച്ചു.

പക്ഷേ ഷൂട്ട് തുടങ്ങി നാലു ദിവസം കഴിഞ്ഞാണ് തങ്ങളല്ല ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പകരം അഗസ്റ്റിന്‍ ചേട്ടന്‍, മണിയന്‍പിള്ള രാജു ചേട്ടന്‍ ഒക്കെയാണ് എന്നറിഞ്ഞത്. അന്ന് നിരാശയോടെയാണ് മടങ്ങിയത്. പക്ഷേ ദേവാസുരത്തിന്റെ ലൊക്കേഷനായ വരിക്കാശേരി മനയില്‍ ലാലേട്ടനോടൊപ്പം ആറാട്ടില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നാണ് ബൈജു പറയുന്നത്.

ന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് ലാലേട്ടന്‍ എന്നും ബൈജു പറയുന്നു. കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോള്‍ നാല്‍പത് നാല്‍പത്തഞ്ചു ദിവസം തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വളരെ റിസ്‌ക്കുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് ഷൂട്ട് ചെയ്തത്.

Read more

ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോള്‍ വളരെ ആരാധന തോന്നും. ഇത്രയും ഫാന്‍ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടില്‍ വന്നപ്പോഴും അങ്ങനെ തന്നെയാണ് തോന്നിയത്. ചിലപ്പോള്‍ കുട്ടികളെ പോലെ അല്ലെങ്കില്‍ കൂട്ടുകാരെ പോലെ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ പെരുമാറ്റമാണെന്നും ബൈജു പറയുന്നു.