ഒടുവില്‍ പൃഥ്വിരാജിന്റെ ആ തമാശ കാര്യമായി, പട്ടാളം വളഞ്ഞു

സിനിമാ ചിത്രീകരണത്തിനിടെ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് മനസ് തുറന്ന് ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു പിക്കറ്റ് 43. ഈ സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒരു തമാശ ഒപ്പിച്ചതും പിന്നീടത് കാര്യമായ കഥയാണ് ബാദുഷ പങ്കുവച്ചിരിക്കുന്നത്. പട്ടാളക്കഥ പറഞ്ഞ പിക്കറ്റ് 43യുടെ ചിത്രീകരണം നടന്നത് കശ്മീരിലായിരുന്നു. ഇവിടെ വച്ചായിരുന്നു സംഭവം നടന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാദുഷ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

കശ്മീരിലെ ഏറ്റവും അപകടം പിടിച്ച ഭാഗമായ സോഫിയാനിലായിരുന്നു പിക്കറ്റ് 43 ഷൂട്ട് ചെയ്തത്. പലപ്പോഴും നുഴഞ്ഞു കയറ്റമുണ്ടാകുന്ന പ്രദേശം. ഷൂട്ടിംഗിന് പോയിരുന്നത് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു. ഷൂട്ട് നടക്കുന്നത് താഴെ മഞ്ഞിലായിരുന്നു. ഞാന്‍ ഷിഫ്റ്റും കാര്യങ്ങളുമൊക്കെയുള്ളതിനാല്‍, റെയ്ഞ്ച് മുകളിലാണ് ഉണ്ടാവുക, രണ്ട് കിലോമീറ്റര്‍ മുകളിലായിരിക്കും ഉണ്ടാവുക.

ഒരു ദിവസം എനിക്ക് വയര്‍ലെസില്‍ പൃഥ്വിരാജിന്റെ ഒരു സന്ദേശം വന്നു. ബാദുഷ റൂമിന്റെ പുറത്തിറങ്ങരുത്, ഇവിടെ മൊത്തം മറ്റവര്‍ വളഞ്ഞിരിക്കുകയാണ്. സൂക്ഷിക്കണം പുറത്തിറങ്ങരുത് എന്നായിരുന്നു പറഞ്ഞത്. തമാശയ്ക്ക് വേണ്ടി എല്ലാവരും കൂടി ചെയ്തതാണ്. ബാദുഷ പറയുന്നു.

കുറേ നേരം ഞാന്‍ ആ റൂമില്‍ തന്നെയിരുന്നു. ഉച്ചയായപ്പോഴേക്കും പറ്റിച്ചതാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പുറത്ത് വന്നു. പെട്ടെന്ന് ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്ന പ്രദേശം മൊത്തം പട്ടാളം വളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുക്കുന്നില്ല. എല്ലാം കഴിഞ്ഞപ്പോള്‍ ബ്രിഗേഡിയര്‍ വന്നു. അദ്ദേഹം മേജര്‍ രവിയുടെ സുഹൃത്താണ്. ചെറിയൊരു പ്രശ്നമുണ്ട്, ഇതിനകത്ത് ആള് കയറിയിട്ടുണ്ടെന്ന് പറഞ്ഞു. നമ്മള്‍ തമാശയ്ക്ക് പറഞ്ഞത് സത്യത്തില്‍ സംഭവിച്ചു.

പൃഥ്വിരാജ് തമാശയ്ക്ക് പറഞ്ഞതായിരുന്നു പക്ഷെ അത് സംഭവിച്ചു. നമ്മളേക്കാള്‍ നമ്മള്‍ കൊണ്ടു പോയ ആള്‍ക്കാരെ കുറിച്ച് ആലോചിച്ചായിരിക്കും നമ്മളുടെ ടെന്‍ഷന്‍. എന്നും ബാദുഷ പറഞ്ഞു.