മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ..നൗഷാദിന്റെ ഓര്‍മ്മയില്‍ ബാദുഷ

ഏവരെയും ദുഃഖത്തിലാഴ്ത്തി ഇന്നു രാവിലെയായിരുന്നു നിര്‍മ്മാതാവ് നൗഷാദിന്റെ വിയോഗം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിട വാങ്ങിയത്. ഇപ്പോഴിതാ മരണത്തില്‍ ദുഃഖം അറിയിച്ചുകൊണ്ട് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ആശുപത്രിയില്‍ കിടക്കുമ്പോഴും അദ്ദേഹം തന്നോട് സിനിമയെ കുറിച്ചാണ് പറഞ്ഞതെന്ന് ബാദുഷ പറയുന്നു. ഒരിക്കല്‍ തന്നെ വിളിച്ചിട്ട് നമുക്ക് ഒരു സിനിമ ചെയ്യണമെന്നും, താന്‍ ബിജു മേനോനെ നായകനാക്കി കൊണ്ടുള്ള ഒരു പ്രോജക്ടിനെ കുറിച്ച് പറഞ്ഞെന്നും. അതിനൊന്നും കാത്ത് നില്‍ക്കാതെ അദ്ദേഹം വിട വാങ്ങിയെന്നും ബാദുഷ കുറിക്കുന്നു.

ബാദുഷയുടെ വാക്കുകള്‍:

ശ്രീ നൗഷാദ് അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. കുരുക്ഷേത്ര എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നൗഷാദ് ഇക്കയെ പരിചയപ്പെടുന്നത്. അന്ന് കാശ്മീരിലെ കാര്‍ഗിലില്‍ അദ്ദേഹം വന്നിരുന്നു. ഓക്‌സിജന്‍ ലഭ്യത വളരെ കുറഞ്ഞ പ്രദേശമാണ് കാര്‍ഗില്‍. 10 മിനിറ്റ് നടന്നാല്‍ നാം വല്ലാതെ കിതയ്ക്കും. അവിടേയ്ക്ക് വലിയ ശരീരവും വച്ച് അദ്ദേഹം നടന്നുവരുന്ന കാഴ്ച ഇന്നും മനസിലുണ്ട്. അവിടെ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്.

പിന്നീട് പല ചടങ്ങുകളില്‍ അദ്ദേഹത്തെ കണ്ടു. എന്റെ വീടിന്റെ കേറിത്താമസത്തിന് കാറ്ററിങ് അദ്ദേഹത്തിന്റേതായിരുന്നു. അങ്ങനെ ഞങ്ങളിലെ സൗഹൃദം വളര്‍ന്നു. മിക്കപ്പോഴും ഫോണില്‍ സംസാരിക്കും, നേരില്‍ കാണും. ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് പറയും. എന്നാല്‍ ഇതുവരെ അത് യാഥാര്‍ഥ്യമായില്ല. 2018ലെ ‘അമ്മ’ ഷോയ്ക്കിടെ അബുദബിയില്‍ അദ്ദേഹം വന്നിരുന്നു. മൂന്നാല് ദിവസം എന്റെ കൂടെയായിരുന്നു താമസം. നാല് മാസം മുമ്പ് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാണെന്നറിഞ്ഞ് ഞാനും നിര്‍മാതാവ് ആന്റോ ജോസഫും അവിടെ പോകാറുണ്ടായിരുന്നു. റൂമിലേക്ക് മാറ്റിയ ഒരു ദിവസം ഞങ്ങളെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞങ്ങള്‍ അവിടെ ചെല്ലുകയും ചെയ്തു. അതിന്റെ തലേന്നാള്‍ നൗഷാദ് ഇക്കയുടെ ജന്മദിനമായിരുന്നു. അവിടുത്തെ സ്റ്റാഫിനും ഡോക്ടര്‍മാര്‍ക്കുമൊപ്പമാണ് അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ആ സന്തോഷത്തിലിരിക്കുമ്പോഴാണ് ഞങ്ങള്‍ എത്തിയത്. കുറേനേരം വലിയ സന്തോഷത്തോടെ അദ്ദേഹം സംസാരിച്ചു. പിന്നീട് ആശുപത്രിയിലെ കാര്യങ്ങള്‍ക്ക് അദ്ദേഹം ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു. അവസാനം അദ്ദേഹവുമായി സംസാരിച്ചത് ഒരു മാസം മുമ്പായിരുന്നു.

തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അഞ്ച് ദിവസം മുമ്പായിരുന്നു ഫോണില്‍ വിളിച്ചത്. വലിയ സങ്കടത്തോടെയായിരുന്നു അന്ന് എന്നെ വിളിച്ചത്. ഐസിയുവിലാക്കി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇക്കയുടെ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. ഭാര്യയുടെ മൃതദേഹം ഐസിയു വില്‍ കിടന്നാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ കൃത്യമായി അന്വേഷിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ച് ആരോഗ്യം വളരെ വഷളായിരിക്കുന്നു എന്നറിഞ്ഞത്. സംവിധായകന്‍ ബ്ലസി സാറാണ് വിവരം അറിയിക്കുന്നത്. വെന്റിലേറ്ററില്‍ ആയ അദ്ദേഹത്തെ അവസാനമായി കഴിഞ്ഞ ദിവസം കണ്ടു. എന്നാല്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല.

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ആഘോഷങ്ങള്‍ സമ്മാനിച്ചയാളാണ് നമ്മെ വിട്ടു പോയത്. അദ്ദേഹത്തിനൊപ്പം ആ സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ.. അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി നായരമ്പലത്തെയും ബിജു മേനോനെയും വച്ച് ഞാനൊരു പ്രൊജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അസുഖം ഭേദമായി വന്നു കഴിയുമ്പോള്‍ എനിക്ക് നീ ആദ്യമത് ചെയ്തുതരണമെന്നും പറഞ്ഞു. അതെല്ലാം ഞാന്‍ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി. ശ്വാസത്തോടെ ഇരിക്കുന്ന അദ്ദേഹത്തെ അവസാനമായി കാണാന്‍ ഒരു ഭാഗ്യമുണ്ടായി എന്നുമാത്രം ആശ്വാസം. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം മനസില്‍ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്വയെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം. എല്ലാവരെയും നല്ല ഭക്ഷണമൂട്ടിയ, സന്തോഷങ്ങള്‍ മാത്രം പകര്‍ന്ന നൗഷാദ് ഇക്ക… എന്നും ഓര്‍ക്കും നിങ്ങളെ… വിട..