അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു, എന്തിനൊക്കയോ ചീത്ത പറഞ്ഞു: അനില്‍ നെടുമങ്ങാടിനെക്കുറിച്ച് ബാദുഷ

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെക്കുറിച്ച് മനസ്സുതുറന്ന് ബാദുഷ . മരണത്തിന് മുമ്പ് അനില്‍ നെടുമങ്ങാടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുകയായിരുന്നു. ബാദുഷയുടെ വാക്കുകളിലേക്ക്.

അനില്‍ നെടുമങ്ങാടുമായി ആദ്യമായി പ്രവര്‍ത്തിക്കുന്ന സിനിമ കല്യാണം. പിന്നീട് കുറേ സിനിമകള്‍ ചെയ്തുവെങ്കിലും പുള്ളിയുമായി നല്ല അടുപ്പമുണ്ടാകുന്നത് അയ്യപ്പനും കോശിയും ചെയ്യുമ്പോഴാണ്. പലകാര്യങ്ങളിലും ചീത്ത പറയും, പുള്ളി അങ്ങനെയാണ്. പിന്നെ വിളിച്ച് സോറി പറയുകയും ചെയ്യും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പോലും എന്റെ സെറ്റില്‍ വച്ചായിരുന്നു. പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍. അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു. എന്തിനൊക്കയോ ചീത്ത പറഞ്ഞു. ഞാനും ബാദുക്കയുമൊക്കെ കുറേ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത് എന്നൊക്കെ പറഞ്ഞു. ബാദുഷ ഓര്‍ക്കുന്നു.

അതിന് ശേഷമാണ് ആ സംഭവമുണ്ടായത്. അന്ന് വൈകിട്ട് ആറരയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി എനിക്ക് കോള്‍ വരുന്നത്. ഉടനെ തന്നെ ഞാന്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്നു. അയ്യപ്പനും കോശിയും കഴിഞ്ഞ് പീസ്, കോള്‍ഡ് കേസ് എന്നീ സിനിമകളിലും അദ്ദേഹത്തെ വിളിക്കുന്നത് ഞാനാണ്. എന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.