തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് ഫഹദിന് തോന്നി, സമ്മതം അറിയിച്ചത് ദിലീപ്; സിനിമയെ കുറിച്ച് ബാദുഷ

വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന സിനിമയെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മാതാവ് ബാദുഷ. ദിലീപാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമയുടെ തിരക്കഥ ഫഹദ് ഫാസിലിന് വേണ്ടി എഴുതിയതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത് . അതില്‍ എങ്ങനെ ദിലീപ് എത്തിച്ചേര്‍ന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാദുഷ.

തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെക്കൊണ്ട് പറ്റില്ലെന്ന് ത്രെഡ് കൊണ്ടുവന്ന ഫഹദിന് തോന്നിയതിനാലാണ് ദിലീപ് നായകനായതെന്ന് ബാദുഷ പറഞ്ഞു. എന്നോട് ഫഹദ് വന്ന് ഒരു സബ്ജക്ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു. അദ്ദേഹം അതിന്റെ സ്‌ക്രിപ്റ്റ് തയാറാക്കി. പക്ഷെ അത് എഴുതി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഫഹദ് ചെയ്താല്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി.

ആ സമയത്താണ് പ്രോജക്ട് ഏതെങ്കിലുമുണ്ടോയെന്ന് റാഫിക്കായോട് ദിലീപേട്ടന്‍ തിരക്കുന്നത്. ഈ കഥ കേട്ടപ്പോള്‍ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി. എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്സ് ഒഫ് സത്യനാഥന്‍ സംഭവിക്കുന്നത് ബാദുഷ പറഞ്ഞു.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹിറ്റ് കൂട്ടുകെട്ടാണ് ദിലീപ്-റാഫി കോമ്പിനേഷന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവ ദിലീപ്-റാഫി കൂട്ടുകെട്ടില്‍ പിറന്നതാണ്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.