ചില വിദ്വാന്മാര്‍ ഇതിന് വേണ്ടി തന്നെ തിയേറ്ററുകളിൽ എത്തും; റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ പറയുന്നവര്‍ക്ക് എതിരെ ബാബുരാജ്

റിലീസ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ പറയുന്നവര്‍ക്കെതിരെ ബാബുരാജ്. പണം മുടക്കി ് സിനിമ കാണുന്നവര്‍ക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ എല്ലാ സിനിമയും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തില്‍ പറയുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ബാബുരാജ് പറഞ്ഞു. തന്റെ പുതിയ ചിത്രം തേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്.

”കാശ് മുടക്കിക്കാണുന്നവര്‍ക്ക് സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശമുണ്ട്. പക്ഷോ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോള്‍ അത് മറ്റൊരു വേര്‍ഷനിലേക്ക് എത്തുന്നു.

ടിക്കറ്റെടുത്ത് തിയറ്ററില്‍ സിനിമ കാണുന്ന ആള്‍ക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാന്‍ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടെ എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ടു പോയാലോ.

ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാള്‍ക്ക് ഇഷ്ടമാകണമെന്നില്ല. ഇപ്പോള്‍ തന്നെ അവതാറിനെക്കുറിച്ച് എന്തെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. എല്ലാ പടവും ആദ്യ ദിവസം പോയി കണ്ട് പുറത്തിറങ്ങി ക്യാമറയും കൊണ്ട് നടക്കുന്നവരെ വിളിച്ചുവരുത്തി മോശം അഭിപ്രായം പറഞ്ഞ് സിനിമയെ താറടിച്ചു കാണിക്കുന്നത് ശരിയാണോ. ചില വിദ്വാന്മാര്‍ ഇങ്ങനെ മോശം പറയുന്നതിനുവേണ്ടി തന്നെ തിയറ്ററുകളിലെത്താറുണ്ട്. ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതി. ബാബുരാജ് കൂട്ടിച്ചേര്‍ത്തു.