സാന്ദ്രയോട് ശത്രുതയില്ല, അവരുടെ മാനസികാവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതികരിക്കാതിരുന്നത്: ബി ഉണ്ണികൃഷ്ണന്‍

സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സാന്ദ്രയുടെ മാനസികാവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ പറയുന്നത്. ചേംബറിന്റെ മീറ്റിങ്ങില്‍ സാന്ദ്ര പങ്കെടുത്തിട്ടില്ല. താന്‍ പോയ ശേഷമാണ് അവര്‍ വന്നതെന്നും കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്.

സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നു. തനിക്ക് സാന്ദ്രയോട് ശത്രുതയില്ല എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

അതേസമയം, പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് ബി ഉണ്ണികൃഷ്ണന്‍ തീര്‍ക്കുന്നത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന് ശേഷം നടന്ന മീറ്റിങ്ങില്‍ വച്ച് ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ തന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു എന്നും സാന്ദ്ര തുറന്നു പറഞ്ഞിട്ടുണ്ട്.

Read more