ക്രിയാത്മകമായി നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷേ ഒരു പടത്തെ ബോധപൂര്‍വം തരം താഴ്ത്തരുത്: ബി. ഉണ്ണിക്കൃഷ്ണന്‍

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട്'(Aaraattu movie) തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയില്‍ സിനിമക്കെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

ക്രിയാത്മകമായി നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എല്ലാ സിനിമകള്‍ക്കും നേരിടുന്നൊരു പ്രതിസന്ധി തന്നെയാണ് ആറാട്ടും നേരിടുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് സിനിമയെ വിമര്‍ശിക്കാനുള്ള അധികാര അവകാശങ്ങളുണ്ട്. പ്രേക്ഷകരാണ് ജനാധിപത്യത്തില്‍ രാജാക്കന്മാര്‍, ഞങ്ങളെല്ലാം അവരുടെ വിധി കാത്ത് നില്‍ക്കുന്ന പ്രജകള്‍ മാത്രമാണ്. ഇവിടെ സംഭവിക്കുന്നത് സിനിമ പോലും കാണാതെയുള്ള വിമര്‍ശനങ്ങളാണ്. ആറാട്ട് തിയേറ്ററിനകത്ത് നിന്ന് ഷൂട്ട് ചെയ്ത്, രണ്ടു പേര് കിടന്ന് ഉറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകമാനം പ്രചരിച്ചിട്ടുണ്ട്. ആ വീഡിയോക്ക് എതിരെ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

തൊഴു കയ്യുകളോടെ നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമേയുളളൂ, ക്രിയാത്മകമായി നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നത്. എനിക്ക് ഈ അവസരത്തില്‍ വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുവാന്‍ കഴിയുന്നത് പ്രേക്ഷകരില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം പാലിക്കപ്പെട്ടു എന്നുള്ളതുകൊണ്ടാണ്.

ഞാന്‍ പല ആവര്‍ത്തി പറഞ്ഞതാണ് ഇതിനകത്ത് നിങ്ങള്‍ കനപ്പെട്ട കണ്ടന്റ് നോക്കേണ്ട ആവശ്യമില്ല, വലിയൊരു കഥാഗതി നോക്കേണ്ട കാര്യമില്ല, ഗൗരവപരമായ ഒരു വിഷയവും ഇതില്‍ ചര്‍ച്ച ചെയ്യുന്നില്ല, ഇതൊരു മോഹന്‍ലാല്‍ സിനിമ എന്ന രീതിയില്‍ കണ്ടു പോകേണ്ട സിനിമയാണ്. അങ്ങനെയൊരു സിനിമ തിയേറ്ററില്‍ കൂട്ടം കൂട്ടമായി ആളുകള്‍ കോവിഡിന് ശേഷം വന്നിരുന്ന് പോപ്കോണ്‍ കഴിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കാണണമെന്നുള്ള അതിയായ ആഗ്രഹത്തിന് മുകളില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയാണ്. പ്രേക്ഷകരിലും തിയേറ്ററിലുമുണ്ടായിരുന്ന ആ വിശ്വാസം പ്രേക്ഷകര്‍ നിറഞ്ഞ സ്‌നേഹത്തോടെ എനിക്ക് തിരിച്ച് തന്നതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷത്തിനു മുന്നില്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ച ചെറിയ പ്രശ്‌നങ്ങളെ മറക്കുകയാണ്. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.