തൊഴിലാളികളുടെ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്താണ് താന്‍ താനായതെന്ന് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്, ഈ തിരിച്ചറിവ് ഇവിടെയുള്ള നടന്മാര്‍ക്കുണ്ടാകണം: ബി. ഉണ്ണിക്കൃഷ്ണന്‍

സിനിമയുടെ അണിയറയില്‍ തൊഴിലാളികള്‍ നേരിടുന്ന കഷ്ടപ്പാട് താരങ്ങള്‍ മനസ്സിലാക്കണമെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണന്‍. ഒരിക്കല്‍ സിനിമാത്തൊഴിലാളികളെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കമല്‍ഹാസന്‍ എന്നാല്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഏതെല്ലാം മേഖലകളിലാണ് അദ്ദേഹം അദ്വിതീയനായി നില്‍ക്കുന്നത്, ഞങ്ങളുടെ ഒരു തൊഴിലാളി സംഗമത്തില്‍ വന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മദ്രാസിലെ ചൂടിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. ആസ്ബറ്റോസ് ഷീറ്റുകളായിരിക്കും സ്റ്റുഡിയോയുടെ മുകളില്‍. അത്തരം സ്റ്റുഡിയോ ഫ്ളോറുകള്‍ക്ക് മുകളില്‍ ലൈറ്റ് കെട്ടിവെച്ച് പണിയെടുക്കുന്ന തൊഴിലാളികളുണ്ട്.

അവരനുഭവിക്കുന്ന ചൂടിനെ കുറിച്ച് ആലോചിച്ച് നോക്കൂ. ധാരധാരയായാണ് അവരുടെ വിയര്‍പ്പ് താഴേക്ക് വീണുകൊണ്ടിരിക്കുക. താഴെ അഭിനയിച്ചു കൊണ്ടിരിക്കുന്ന തന്റെ മേല്‍ അവരുടെ വിയര്‍പ്പ് വന്നുവീഴും. ആ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്യപ്പെട്ടാണ് താനുണ്ടായതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഈ തിരിച്ചറിവ് മലയാളസിനിമയിലെ എല്ലാ നടീനടന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്നും നിര്‍മ്മിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.