ആ സമയത്ത് കുഞ്ചാക്കോ ബോബൻറെ സിനിമകളെല്ലാം പരാജയമായിരുന്നു, നായകനെ മാറ്റാണോ എന്ന് വരെ സംവിധായകൻ സംശയിച്ചിരുന്നു; തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു നിറം. സൗഹൃദവും പ്രണയവും ഒരുപോലെ പറഞ്ഞ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത നിറം സിനിമ ഉണ്ടായതിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിറത്തിന്റെ കഥ പങ്കുവച്ചത്.

നല്ല സ്‌ട്രെയിൻ എടുത്ത് പത്ത് മാസം കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ തിരക്കഥയുണ്ടാക്കിയത്  ഇക്ബാൽ പറഞ്ഞ ത്രെഡിൽ നിന്ന് ഏകദേശം പത്ത് മാസത്തോളം ഇരുന്നിട്ടാണ് നിറത്തിന്റെ കഥ എഴുതുന്നത്. ഇരുവരുടെ കോളേജും സൗഹൃദവുമാക്കെ നല്ല രീതിയിൽ വന്നെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയം എങ്ങനെ തുടങ്ങണമെന്നറിയില്ലായിരുന്നു. അങ്ങനെയാണ് ജയരാജിനെ വിളിക്കുന്നത്.

ജയരാജ് വന്ന് കഥ കേട്ടതിന് ശേഷം അദ്ദേഹമാണ് പ്രണയം തോന്നണമെങ്കിൽ ഒരാൾക്ക് മറ്റൊരാളെ മിസ് ചെയ്യണമെന്ന് പറഞ്ഞത്. അങ്ങനെയാണ് ചിത്രത്തിൽ ശാലിനി മാത്രമായി പരിപാടിക്ക് പോകുന്നത് വരുന്നതും ആ സമയത്ത് നായകന് പ്രണയം തോന്നുന്നതും. എന്നാൽ നായിക തിരികെ വരുമ്പോഴേക്കും അവൾക്ക് മറ്റൊരു പ്രണയമായി അത് വിവാഹ നിശ്ചയം വരെ എത്തുന്നു.

ഇനിയെന്ത് ചെയ്യുമെന്ന് വീണ്ടും കൺഫ്യൂനായി. അങ്ങനെ വീണ്ടും ജയരാജിനെ വിളിച്ചു. ഇതുവരെയുള്ള കഥ പറഞ്ഞു കൊടുത്തു. നേരത്തെ അവളല്ലേ പോയത്, ഇനി അവൻ പോകട്ടെ എന്ന് ജയരാജാണ് പറഞ്ഞത്. അങ്ങനെ നായകൻ പോകാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും പ്രണയമുണ്ടാകുന്നതും  അവർ ഒന്നിക്കുന്നതും . അങ്ങനെയാണ് ആ സിനിമയുണ്ടാകുന്നത്.

കഥയായ ശേഷമാണ് കുഞ്ചാക്കോ ബോബനേയും ശാലിനിയേയും തീരുമാനിക്കുന്നത്. രണ്ടു പേരും കമലിന്റെ സജഷൻ തന്നെയായിരുന്നു. രണ്ടു പേരേയും കണ്ട് ഡേറ്റ് വാങ്ങി. അതിന് ശേഷം കുഞ്ചാക്കോ ബോബൻ്‍റെ നാല് സിനിമകൾ പരാജയമായിരുന്നു. കുഞ്ചാക്കോ ബോബനെ മാറ്റേണ്ടി വരുമോ എന്ന് സംവിധായകനായ കമലിന് വരെ ടെൻഷനായി. പക്ഷേ തങ്ങൾ ആ സിനിമ ചെയ്തു വൻ വിജയമായി മാറുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു