ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, എന്റെ മകള്‍ വളരുന്ന സാഹചര്യം അതായിരിക്കും: അശ്വതി ശ്രീകാന്ത്

പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനോരമയോട് ആണ് അശ്വതി ശ്രീകാന്ത് പ്രതികരിച്ചത്. സൗഹൃദവലയത്തിലുള്ള, എന്നാല്‍ ഇത്തരം ചിന്തകള്‍ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് കരുതിയവര്‍ വരെ അതിനെ കുറിച്ചു നല്ലതു പറയുന്നു എന്ന് അശ്വതി പറയുന്നു.

പ്രവിലേജ്ഡ് ആയ പെണ്‍കുട്ടികളാണ് പലപ്പോഴും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം. അതിനു സമ്മതം മൂളാത്തവരെയും അറിയാം. എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്.

10 വര്‍ഷത്തിനിടയില്‍ വന്ന സമൂഹമാധ്യമങ്ങളുടെ വളര്‍ച്ച നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ബോധ്യമുള്ളവരായാണ് ഇപ്പോള്‍ വളരുന്നത്. കല്യാണം എന്നത് അവരുടെ പ്രയോറിറ്റിയല്ലാതാകുന്നു. കരിയര്‍ സ്വപ്നങ്ങള്‍ അവര്‍ കാണുക മാത്രമല്ല, നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

Read more

അടുത്ത 10 വര്‍ഷത്തിനുള്ളിലെ മാറ്റം അതിവേഗം സംഭവിക്കും എന്നാണ് കരുതുന്നത്. തന്റെ മകള്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലുള്ളത് ആയിരിക്കും എന്നും അശ്വതി പറയുന്നു. അതേസമയം, മാതൃത്വം ഇഷ്ടപ്പെടാത്ത, തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് ചിത്രീകരിച്ചത്.