ഞാന്‍ ആരുടേയും ഫാന്‍ അല്ല, ഓരോരുത്തര്‍ക്കും അംഗീകാരം നല്‍കി സംസാരിക്കുന്ന നേതാവിനെയാണ് ശൈലജ ടീച്ചറില്‍ കണ്ടത്; വിമര്‍ശനങ്ങളെക്കുറിച്ച് ആഷിക് അബു

നിപ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസിന് തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ സിനിമയില്‍ മുഖ്യമന്ത്രിയെ അവഗണിച്ചു എന്ന വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു.

“” സിനിമ റിലീസ് ആകുന്നതിന് മുമ്പ് ഇതൊരു സിപിഐ എം പ്രൊപ്പഗാണ്ട സിനിമയാണെന്നായിരുന്നു പ്രചാരണം. പക്ഷേ റിലീസിന് ശേഷം ഉണ്ടായ വലിയൊരു വിമര്‍ശനം ഇതില്‍ പങ്കെടുത്ത മന്ത്രിമാരുടെ പ്രാധാന്യം കുറഞ്ഞുപോയി എന്നായിരുന്നു. മുഖ്യമന്ത്രിയെ അവഗണിച്ചു എന്നും ഉണ്ടായി. നല്ലത് ചെയ്യുന്ന ആളുകള്‍ക്ക് ആരാധകര്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച്, ഞാന്‍ ആരുടേയും ഫാന്‍ അല്ല. കെ കെ ശൈലജ ടീച്ചര്‍ തന്നെ പറഞ്ഞത് നിപായെപ്പറ്റിയുള്ള ശാസ്ത്രീയമായ വിശദീകരണം സിനിമയില്‍ കൊണ്ടുവരണം എന്നാണ്. എന്നാല്‍ അത് ഡോക്യുമെന്ററി സ്വഭാവത്തില്‍ ആകാനും പാടില്ല. ഇത് ആവര്‍ത്തിച്ച് ടീച്ചര്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് വളരെ മഹാന്മാരെന്ന് തോന്നുന്ന ആളുകളുടെ സ്വഭാവങ്ങളിലൊന്ന് അവര്‍ സ്വന്തം കാര്യത്തെപ്പറ്റി സംസാരിക്കാതെ പ്രവര്‍ത്തിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പങ്കിനെപ്പറ്റി സംസാരിക്കുക എന്നുള്ളതാണ്. അതാണ് ടീച്ചറെപ്പറ്റി എനിക്ക് തോന്നിയിട്ടുള്ള കാര്യം. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വരുന്ന ആളുകളുടെ പവര്‍ അല്ല, അവരുടെ അനുകമ്പയും ആര്‍ദ്രതയും ആകുലതയും ആണ് ഈ സിനിമയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. അവിടെ ശക്തി അല്ല കരുണയാണ് പ്രവര്‍ത്തിച്ചത്, മാനവികതയാണ്.

സിനിമയിലുള്ള മന്ത്രിമാര്‍ ഒരു വ്യക്തിയല്ല. ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നവരാണ്. ആരോഗ്യ മന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രേവതിയോട് ആ ഒരു സാഹചര്യത്തില്‍ എന്തു ചെയ്തേനേ എന്ന് ചോദിച്ചപ്പോള്‍, രേവതി പറഞ്ഞത് “I will be worried” എന്നായിരുന്നു. അധികാരം കയ്യിലുള്ളപ്പോള്‍ പൊതുജനങ്ങളുടെ മാനസികാവസ്ഥയെ ആണ് ആദ്യം കണക്കിലെടുക്കേണ്ടത്. സാധാരണ മനുഷ്യര്‍ക്കാണ് അവിടെ മൂല്യം ഉള്ളതെന്ന് മനസ്സിലാക്കുന്ന സര്‍ക്കാരിനെയും ഭരണാധികാരികളേയുമാണ് വൈറസില്‍ കാണിച്ചിട്ടുള്ളത്””-ആഷിക് അബു പറഞ്ഞു.