എനിക്ക് ഒന്നും ഒളിക്കാനില്ല; ജര്‍മ്മന്‍ യുവതിയെ പറ്റിച്ചുവെന്ന പരാതിയില്‍ ആര്യയുടെ പ്രതികരണം

നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന പരാതിയുമായി ജര്‍മ്മന്‍ യുവതി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് യുവതി ആര്യക്കെതിരെ പരാതിയുമായി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ആര്യ 70 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ് നടനെതിരെ കേസ് വന്നത്.

ജര്‍മ്മന്‍ ബേസ്ഡ് അഭിഭാഷകന്‍ മുഖാന്തരം ഓണ്‍ലൈനിലൂടെയാണ് വിഡ്ജ എന്ന പേരുളള യുവതി പരാതി നല്‍കിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ ആര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൈബര്‍ സെല്‍ നടനെ വിട്ടയച്ചത്. അതേസമയം സംഭവത്തെ കുറിച്ചുളള നടന്റെ പ്രതികരണം പുറത്തു വന്നിരിക്കുകയാണ്.

ആ സത്രീയെ തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇതെന്നാണ് തോന്നുന്നത്. എന്റെ പേരില്‍ ആരെങ്കിലും ആ യുവതിയെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം എന്നായാലും പുറത്ത് വരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് നടന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. സ്പോട്ട്ബോയിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ആര്യയ്ക്ക് പുറമെ നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ബ്ലാക്ക് മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ഇതാദ്യമല്ലെന്ന് ആണ് ആര്യയുടെ സുഹൃത്ത് പറയുന്നത്. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്.

ഞങ്ങള്‍ക്ക് സത്യം അറിയാം. ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ഇതില്‍ പേടിക്കുന്നില്ല എന്നാണ് നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്. ‘എനിക്ക് ഒന്നും ഒളിക്കാനില്ല’ എന്നാണ് ചോദ്യം ചെയ്യല്‍ സമയത്ത് ആര്യ തുറന്നുപറഞ്ഞത്. അതേസമയം മകള്‍ ജീവിതത്തില്‍ എത്തിയ സന്തോഷത്തിലാണ് ആര്യയും സയേഷയും.