മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ സാധിക്കാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്: രഞ്ജിത്തിന് അരുണ്‍കുമാറിന്റെ മറുപടി

27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ വേദിയില്‍ തനിക്കെതിരെയുയര്‍ന്ന കൂവലില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്ത് വന്നിരുന്നു. മമ്മൂട്ടി അഭിനയിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടും 100 ശതമാനം റിസര്‍വേഷന്‍ സംവിധാനത്തിന് എതിരെയുമായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം.

തുടര്‍ന്ന് സമാപന ചടങ്ങില്‍ രഞ്ജിത്ത് വേദിയിലെത്തിയപ്പോള്‍ കാണികള്‍ കൂവുകയായിരുന്നു. കുവല്‍ അല്ല, കുട്ടികളുടെ ഒരു ശബ്ദം എന്ന് മാത്രമെ താന്‍ കാണുന്നുള്ളു എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ രഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ‘നീയൊരു കുട്ടിയാണ്’ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..? എന്ന് അരുണ്‍ കുമാര്‍ സംവിധായകന്‍ രഞ്ജിത്തിനോടായി ചോദിക്കുന്നു.

അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘ആരാണ് ഹേ താങ്കളുടെ കുട്ടികള്‍? ജോലികൂലിയില്‍ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവില്‍ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇന്‍ഫാന്റലൈസേഷന്‍ നടത്തി ‘ നീയൊരു കുട്ടിയാണ് ‘ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..?

നല്ല നിലയില്‍ നടന്നു വന്ന മേളയിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും വിനീതമാകാനും കഴിയാത്തയാള്‍ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്. ആ കൂവല്‍ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്’.