'ബാന്ദ്ര' എന്ന് കേള്‍ക്കുമ്പോള്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല, പക്ഷെ ഇത് അതല്ല: അരുണ്‍ ഗോപി

അരുണ്‍ ഗോപി-ദിലീപ് കോമ്പോയില്‍ ‘ബാന്ദ്ര’ എത്തുമ്പോള്‍ ഒരു ബ്ലോക്ബസ്റ്ററില്‍ കൂടുതലൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. 2017ല്‍ പുറത്തിറങ്ങിയ ‘രാമലീല’യ്ക്ക് ശേഷം വരുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷയ്ക്ക് ഏറെയാണ്. ഇപ്പോഴിതാ, ബാന്ദ്ര ഒരു അണ്ടര്‍വേള്‍ഡ് മൂവിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി.

ഈ സിനിമ റിലേഷന്‍ഷിപ്പുകളുടെ കഥ പറയുന്ന ചിത്രമാണ് എന്നാണ് സംവിധായകന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുന്നത്. ”ബാന്ദ്ര എന്ന സ്ഥലം ഒരു അണ്ടര്‍വേള്‍ഡ് ആയിട്ടുള്ള സ്ഥലമല്ല, അത് നമ്മളുടെ വേള്‍ഡില്‍ തന്നെയുള്ള ഒരു സ്ഥലമാണ്. ബാന്ദ്ര എന്ന നമ്മളുടെ സിനിമ ഒരു അണ്ടര്‍വേള്‍ഡ് കണക്ടഡ് ആയ സിനിമയല്ല.”

”ഒരു ഗ്യാങ്‌സ്റ്റര്‍ മൂവിയോ, ഡോണിന്റെ കഥ പറയുന്ന സിനിമയോ അല്ല. ഇത് റിലേഷന്‍ഷിപ്പുകളുടെ കഥ പറയുന്ന, 90കളില്‍ ബാന്ദ്രയില്‍ നടന്നിട്ടുള്ള ഒരു യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കഥയാണ്. അതുകൊണ്ടാണ് സിനിമയ്ക്ക് ആ പേര് നല്‍കിയത്. ബാന്ദ്ര എന്ന പേര് കേള്‍ക്കുമ്പോള്‍ ബോളിവുഡ് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.”

”കാരണം ബാന്ദ്രയെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു സിനിമാലോകത്തെയാണ് നമ്മള്‍ ബോളിവുഡ് എന്ന് പറയുന്നത്. ഈ സിനിമയുടെ കഥാപശ്ചാത്തലം അവിടെയാണ് എന്നല്ലാതെ, അതിനപ്പുറത്തേക്ക് ഇതിന് ഗ്യാങ്സ്റ്റര്‍ ലൈഫുമായിട്ടോ, 90കളില്‍ അവിടെ നടന്നിട്ടുള്ള പ്രശ്‌നങ്ങളുമായിട്ടോ ഈ സിനിമയ്ക്ക് കണക്ഷന്‍ ഇല്ല.”

”ചിലരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമ വരുന്നത്” എന്നാണ് സംവിധായകന്റെ വാക്കുകള്‍. അതേസമയം, നവംബര്‍ 10ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. തമന്നയാണ് ചിത്രത്തില്‍ നായിക. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.