മൂന്ന് സിനിമകളുടെ അഡ്വാന്‍സ് എനിക്ക് തിരിച്ചു കൊടുക്കേണ്ടി വന്നു, പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ പലരും ഫോണ്‍ പോലും എടുക്കില്ല: അരുണ്‍ ഗോപി

തന്റെ സിനിമ പരാജയപ്പെട്ടപ്പോള്‍ മൂന്ന് സിനിമകള്‍ക്ക് ലഭിച്ച അഡ്വാന്‍സ് തുക തിരികെ നല്‍കേണ്ടി വന്നിരുന്നുവെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ഈ സമയത്ത് താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അരുണ്‍ ഗോപി തുറന്നു പറഞ്ഞത്.

”സിനിമ മേഖലയില്‍ എല്ലാത്തിന്റെയും അടിസ്ഥാനം വിജയമാണ്. വിജയം ഉള്ള സമയത്ത് ആളുകള്‍ പെരുമാറുന്നതും പരാജയപ്പെടുന്ന സമയത്ത് ആളുകള്‍ പെരുമാറുന്നതും രണ്ട് രീതിയിലാണ്. വിജയിച്ച് നില്‍ക്കുന്ന സമയത്ത് ആളുകള്‍ വിളിച്ചാല്‍ തന്നെ ഫോണ്‍ എടുക്കും. അല്ലെങ്കില്‍ മിസ് കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കും.”

”എന്നാല്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോള്‍ എടുക്കുക പോലും ഇല്ല. രാമലീല വിജയിച്ച സമയത്ത് എനിക്ക് എളുപ്പത്തില്‍ പലരെയും ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടപ്പോള്‍ അത് സാധ്യമാകാതായി.”

”ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടതിന് പിന്നാലെ എനിക്ക് സിനിമ ചെയ്യാന്‍ പറഞ്ഞ് തന്ന മൂന്നോളം അഡ്വാന്‍സുകള്‍ നിര്‍ദാക്ഷിണ്യം തിരിച്ചു കൊടുക്കേണ്ടി വന്നു. അതെല്ലാം വലിയ തുകകളായിരുന്നു. രാമലീല കഴിഞ്ഞ സമയത്ത് എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ടും എന്റെ കൈയ്യില്‍ പിടിപ്പിച്ചതായിരുന്നു അതില്‍ പലതും.”

”അതില്‍ തന്നെ വലിയൊരു പ്രൊഡ്യൂസര്‍ അഡ്വാന്‍സ് തന്നിരുന്നു. അത് തിരിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ കുറച്ച് സമയം ചോദിച്ചു. അതിനെന്താ രണ്ടാഴ്ച തരാം എന്നാണ് മറുപടി കിട്ടിയത്. അത്തരം അവസ്ഥയാണ്. രണ്ടാഴ്ചയില്‍ ഞാന്‍ തിരിച്ചുകൊടുക്കേണ്ടത് വലിയ തുകയായിരുന്നു. എന്തായാലും അത് ഞാന്‍ തിരിച്ചു കൊടുത്തു.”

”എന്നാലും ഈ രംഗത്ത് നല്ല സുഹൃത്തുക്കളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ട സമയത്തും ആന്റണി പെരുമ്പാവൂര്‍ എന്നെ ആശ്വസിപ്പിച്ചിരുന്നു. നിവിന്‍, ടൊവിനോ എന്നിവരും ദിലീപേട്ടന്‍ എന്നും എന്നെ ആശ്വസിപ്പിക്കുകയും എന്നെ ഒപ്പം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം നല്ല ആളുകളുണ്ട്” എന്നാണ് അരുണ്‍ ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.