എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു: ഷാരിസ് മുഹമ്മദ്

എം എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍ താന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് രംഗത്ത്. പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയെയോ മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കന്നുവെന്ന് ഷാരിസ് വ്യക്തമാക്കി.

തന്റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ‘കല, സര്‍ഗം, സംസ്‌കാരം’ എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം.

എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും’- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.

‘ജന ഗണ മന’യുടെ റിലീസിന് ശേഷം എസ്ഡിപിഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ തന്നെ പരിപാടികളിലേക്ക് വിളിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറില്‍ സംസാരിക്കവെ അദ്ദഹം പറഞ്ഞിരുന്നു. എസ്ഡിപിഐ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ഫ്രറ്റേണിറ്റി നേതാക്കള്‍ ഇസ്ലാമോഫോബിയയെക്കുറിച്ചും സംസാരിക്കാനണ് വിളിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കിയിരുന്നു.