അച്ഛനില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞ് ഏഴാം ക്ലാസു മുതല്‍ കല്യാണാലോചന, കഴുത്തിലെ ഷാള്‍ ഒരാള്‍ വലിച്ച് താഴെയിട്ടു; തുറന്നു പറഞ്ഞ് അനുമോള്‍

താന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ വീട്ടില്‍ പെണ്ണ് കാണല്‍ ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് നടി അനുമോള്‍. മുത്തുകുമാര്‍ സംവിധാനം ചെയ്യുന്ന ‘അയാലി’ എന്ന സീരിസിലാണ് അനുമോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ആര്‍ത്തവം ആരംഭിച്ച മുതല്‍ സ്‌കൂളില്‍ പോവാന്‍ പറ്റാതിരിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് അയാലി എന്ന സീരീസ് പറയുന്നത്.

ഈ സീരിസില്‍ കാണിച്ചിരിക്കുന്നതു പോലെയുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്നാണ് അനുമോള്‍ പറയുന്നത്. സീരിസിന്റെ കഥ കേട്ടപ്പോള്‍ താന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ വിശ്വസിക്കില്ല തന്റെ നാട്ടിലും ഇത് പോലെ നടക്കുന്നുണ്ടെന്ന്. തനിക്ക് ഏഴാം ക്ലാസ് മുതല്‍ പെണ്ണ് കാണല്‍ ചടങ്ങ് തുടങ്ങിയിരുന്നു. അച്ഛന്‍ താന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്.

അമ്മയും സഹോദരിയുമാണ് തനിക്കുള്ളത്. അച്ഛനില്ലാത്തെ കുട്ടി, പെണ്ണുങ്ങള്‍ മാത്രമുള്ള വീട് എന്നൊക്കെ പറഞ്ഞ് വേഗം കല്യാണം കഴിപ്പിക്കാന്‍ പറഞ്ഞു. താനതിലൂടെ കടന്ന് പോയതാണ്. ഇപ്പോഴും തന്റെ നാട്ടില്‍ സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പെണ്‍കുട്ടികളെ പെണ്ണ് കാണാന്‍ ആളുകള്‍ വരും. ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങള്‍ വന്ന് കണ്ട് പോവും. ഇതിനെതിരെ സംസാരിക്കണം എന്ന് ആലോചിരുന്നു.

കറക്ടായി മുത്തു ഈ കഥയുമായി വന്നു. ‘മുത്തൂ ഞാനിത് ചെയ്യുന്നു’ എന്ന് പറഞ്ഞു എന്നാണ് അനുമോള്‍ വികടന്‍ ചാനലിനോട് പ്രതികരിക്കുന്നത്. താന്‍ പഠിച്ചിരുന്ന കാലത്തെ ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. താന്‍ കോയമ്പത്തൂര്‍ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് കഴുത്തിന് ഷാള്‍ ഇടുന്ന ഒരു സ്‌റ്റൈല്‍ ഉണ്ടായിരുന്നു. ടൗണില്‍ കൂടെ പോകവെ ആരാണെന്ന് പോലും അറിയില്ല, ഒരാള്‍ വന്ന് ഷാള്‍ വലിച്ച് താഴെയിട്ടു.

എന്തിനാണിങ്ങനെ ഷാള്‍ ഇടുന്നതെന്ന് ചോദിച്ച്. അങ്ങനെ ഓരോരോ കാര്യങ്ങള്‍ അഭിമുഖീകരിച്ചാണ് എല്ലാ പെണ്‍കുട്ടികളും മുന്നോട്ട് പോവുന്നത്. ഇന്നത്തെ കാലത്ത് വിദ്യാഭ്യസമാണ് വേണ്ടത്, തെറ്റേതാ ശരിയേതാ എന്ന് മനസിലാക്കാന്‍ കഴിയുന്ന വിദ്യാഭ്യാസം എന്നാണ് അനുമോള്‍ പറയുന്നത്.