'അനിയത്തിപ്രാവ്' ഒഴിവാക്കിയത് ആ ചിത്രത്തിന് വേണ്ടി; വെളിപ്പെടുത്തി കൃഷ്ണ

തില്ലാന തില്ലാന എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് കൃഷ്ണ. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച റോളില്‍ ആദ്യം തന്നെയായിരുന്നു തിരഞ്ഞെടുത്തിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഏത് സിനിമയ്ക്കായാണ് താന്‍ ‘അനിയത്തിപ്രാവ്’ ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൃഷ്ണ.

‘എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെയായിരുന്നു. അതേ ദിവസം തന്നെ മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് എഗ്രിമെന്റ് ഒപ്പിടേണ്ടി വന്നു. അങ്ങനെയാണ് അനിയത്തി പ്രാവ് നഷ്ടമായത്. 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്.’

‘എല്ലാത്തിനേയും പോസിറ്റീവായി എടുക്കുന്നു. എങ്കിലും ആ വേഷം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഞാനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്നു ഉറപ്പുണ്ട്. അതാലോചിക്കുമ്പോള്‍ ചെറിയൊരു സങ്കടം. സമയദോഷമാണ് കളിച്ചത്. അല്ലാതെ ആരും എന്നെ ഒഴിവാക്കിയതല്ല. ആരും പാര വച്ചതല്ല. ഋഷ്യശൃംഗന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് അനിയത്തിപ്രാവ് ഒഴിവാക്കിയത്. ഓരോരുത്തര്‍ക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ല. കൈയില്‍ നിന്നും പോയി. ഇനി അതു പറഞ്ഞിട്ടു കാര്യവുമില്ല.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കൃഷ്ണ പറഞ്ഞു.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത് 1997ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഋഷ്യശൃംഗന്‍. ചിത്രത്തില്‍ ഭാനുപ്രിയയായിരുന്നു നായിക. ഒരു അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള പ്രണയ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.