എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്, അല്ലാതെ പ്രൊമോഷനിലൂടെയല്ല: അമല പോള്‍

നല്ല സിനിമകള്‍ക്ക് പ്രമോഷന്‍ ആവശ്യമില്ലെന്ന് നടി അമലാപോള്‍. അല്ലാതെ തന്നെ അവ പ്രേക്ഷകരിലേക്കെത്തുകയും വിജയിക്കുകയും ചെയ്യുമെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതിനാല്‍ സിനിമ പ്രമോഷന്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്ന് അമല പോള്‍ വ്യക്തമാക്കി.


‘നമ്മള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞിട്ട് അടുത്ത സിനിമയിലേക്ക് പോകുകയാണ്. നമ്മള്‍ ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ അതില്‍ വളരെ കമ്മിറ്റഡാണ്. അപ്പോള്‍ വേറൊരു ലോകത്തിലാണ് നമ്മള്‍.’

‘ചില കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഫാമിലിയിലുള്ളവരുമായി പോലും കോണ്‍ടാക്ട് വെക്കില്ല. ഞാന്‍ കംപ്ലീറ്റ് ഡിസ്‌കണക്ടഡ് ആവും. ആ ഒരു ഫേസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നിന്നും വീണ്ടും വരിക എന്നൊക്കെ പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഒരു ആക്ടറാണ്. ഏറ്റവും ഒടുവില്‍ എന്നെ ആളുകള്‍ അംഗീകരിക്കേണ്ടത് അഭിനയത്തിലൂടെയാണ്. അല്ലാതെ പ്രൊമോഷനിലൂടെയല്ല എന്നാണ് ഞാന്‍ കരുതുന്നത്.’

‘പ്രൊമോഷന്‍ നടത്താന്‍ മാര്‍ക്കറ്റിങ് ടീമുണ്ട്, പി.ആര്‍.ഒ ഉണ്ട് പിന്നെ എന്തിനാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ സിനിമയുടെ ഉയര്‍ച്ചക്ക് നമ്മളും വര്‍ക്ക് ചെയ്യണം അത് സത്യമാണ്. എന്നാല്‍ അതിനൊക്കെ ഒരു പരിധിയുണ്ട്.’

ഒരു സിനിമ നല്ലതല്ലെങ്കില്‍ നിങ്ങള്‍ എത്ര പ്രൊമോട്ട് ചെയ്താലും അത് വിജയിക്കില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കള്‍ മാത്രം പ്രൊമോട്ട് ചെയ്ത് സിനിമ വിജയപ്പിക്കണം എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല’ അമല പോള്‍ പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം അമല പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് . അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത ടീച്ചറെന്ന സിനിമയാണ് ഇത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസാണ് ടീച്ചര്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കളായി ടീച്ചറിലെത്തിയത്.