'അജിത്ത് കുമാർ സാർ, ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു പോയി'; കുറിപ്പുമായി അൽഫോൺസ് പുത്രൻ

തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നിവിൻ പോളിയിൽ നിന്നാണ് അജിത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോവുന്നത് അറിഞ്ഞതെന്നും അതിന് അജിത്തിൽ നിന്നും ഒരു വിശദീകരണം ആവശ്യമാണെന്നും അൽഫോൺസ് പുത്രൻ പോസ്റ്റിൽ പറയുന്നു. കൂടാതെ ക്യാപ്റ്റൻ വിജയകാന്തിനെ കൊന്നത് ആരാണെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.

“ഇത് അജിത് കുമാർ സാറിനുള്ളതാണ്. നിവിൻ പോളിയിൽ നിന്നും സുരേഷ് ചന്ദ്രയിൽ നിന്നും നിങ്ങൾ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചർ ഫിലിമിലെ നിവിൻ പോളിയുടെ പ്രകടനം നിങ്ങളുടെ മകൾ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാൽ നിങ്ങൾ നിവിൻ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാൻ നിങ്ങളെ കണ്ടിട്ടില്ല.

ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു അല്ലെങ്കിൽ നിങ്ങൾക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേൽപ്പറഞ്ഞ 3 അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു.” എന്നാണ് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

കൂടാതെ അന്തരിച്ച തമിഴ് താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ മരണം കൊലപാതമാണെന്നും അതിന്റെ ഉത്തരവാദികളെ കണ്ടത്തെണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. കലൈഞ്ജറെയും ജയലളിതയെയും കൊന്നതുപോലെ വിജയകാന്തിനെയും കൊന്നു എന്നാണ് അൽഫോൺസ് പറയുന്നത്.

ഇത് അവഗണിക്കുകയാണെങ്കിൽ അടുത്തതായി അവർ ലക്ഷ്യം വെക്കാന് പോവുന്നത് സ്റ്റാലിനെയോ അദ്ദേഹത്തിന്റെ മകനായ ഉദയനിധിയെയോ ആയിരിക്കുമെന്ന് ഉദയനിധി സ്റ്റാലിനോടുള്ള കുറിപ്പിൽ അൽഫോൺസ് പുത്രൻ ആവശ്യപ്പെടുന്നു.