'അതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു, ആ രംഗം എന്നെ കരയിപ്പിച്ചു, ഈ അനിയനോട് ക്ഷമിക്കുക'; രോഹിത് ഷെട്ടിയോട് അല്‍ഫോന്‍സ് പുത്രന്‍

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയെ വിമര്‍ശിച്ചതില്‍ മാപ്പ് പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍. ചെന്നൈ എക്പ്രസ് സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അതിനാല്‍ അന്നത്തെ കമന്റില്‍ താന്‍ ഖേദിക്കുന്നു എന്ന് അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, സിങ്കം 2വിലെ ഒരു രംഗം തന്നെ കരയിപ്പിച്ചതായും അല്‍ഫോന്‍സ് പറയുന്നുണ്ട്.

അല്‍ഫോന്‍സ് പുത്രന്റെ കുറിപ്പ്:

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കര്‍ സാറിന്റെ പാട്ടുകളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയത്.

അതിനാല്‍ അന്നത്തെ എന്റെ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു. ഇപ്പോള്‍ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നില്‍ നായകന്‍ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി.

എന്റെ സിനിമാ കരിയറില്‍ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്.. ഗോല്‍മാല്‍ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോള്‍ സൂര്യവന്‍ഷി സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഈ അനിയനോട് ക്ഷമിക്കുക.