ബി.ജെ.പി നേതൃത്വത്തിന് എന്റെ സിനിമ വേണ്ട, അവര്‍ക്ക് മതേതരത്വം; വിമര്‍ശനവുമായി് രാമസിംഹന്‍

രാമസിംഹന്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് രാമസിംഹന് നേരിടേണ്ടിവന്നത്. മമധര്‍മ്മ എന്ന ബാനറില്‍ ജനങ്ങളില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍, ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാമസിംഹന്‍.

രാമസിംഹന്‍ പറയുന്നതിങ്ങനെ
‘ടിജി മോഹന്‍ദാസ് എനിക്കുവേണ്ടി ഒത്തിരി സംസാരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഘട്ടത്തില്‍ അദ്ദേഹം മാത്രമേ എനിക്കൊപ്പമുള്ളൂ. വേറെ ആരുമില്ല. സിനിമ ചിത്രീകരിക്കാന്‍ പണം തന്ന കുറച്ചു സാധാരക്കാരും ടിജി മോഹന്‍ദാസും കുറച്ചു സന്യാസിമാരും മാത്രമാണ് ഒപ്പം നില്‍ക്കുന്നത്. ബിജെപി നേതൃത്വം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെട്ടിട്ടില്ല.

അവരാരും ഈ സിനിമയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. അവര്‍ക്കൊന്നും ഈ സിനിമ വേണ്ടെന്നാണ് പറയുന്നത്. അവര്‍ക്കെല്ലാം മതേതരത്വമാണല്ലോ. ബിജെപി നേതാക്കള്‍ ചിത്രവുമായി സഹകരിച്ചില്ലെന്നു പറഞ്ഞ് എനിക്ക് പ്രശ്‌നമൊന്നുമില്ല.

ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ സുരേഷ് ഗോപി എന്നോട് സംസാരിച്ചിരുന്നു. വേണമെങ്കില്‍ ഈ ചിത്രത്തിനു വേണ്ടി ഇന്‍ഡ്രോ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാനാണ് അത് വേണ്ടെന്ന് വെച്ചത്. അദ്ദേഹത്തിന് ഒരു പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ഞാന്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഒഴിവാക്കിയത്’.

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ”വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.