സിനിമാ സംഘടനകള്‍ക്ക് ഒരു ഉളുപ്പുമില്ല, കുറേ വയസന്‍മാര്‍ അതില്‍ തൂങ്ങി പിടിച്ച് കിടക്കുന്നത് എന്തിനാണ്?: അലി അക്ബര്‍

മലയാള സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍. സമയവുമായുള്ള അഭിമുഖത്തില്‍ ഷമ്മി തിലകന്‍ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അലി അക്ബറിന്റെ വാക്കുകള്‍
സംഘടനകളിലും ഒരു വര്‍ണവെറിയുള്ള അവസ്ഥയുണ്ട്. കലാകാരന്മാര്‍ക്കിടയില്‍ ജാതിയും മതവും സമ്പത്തും എല്ലാം ഒരു ഘടകമാണ്. അവിടേയും തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ജിഹാദുമെല്ലാം ഉണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തിന്റെ ഒരു തനി പകര്‍പ്പ് തന്നെയാണ് സിനിമ സംഘടനയും.

ഏത് സംഘടന എടുത്താലും അങ്ങനെ തന്നെയാണ്. അതില്‍ മാറ്റി നിര്‍ത്താന്‍ പറ്റില്ല. ശബ്ദം ഉണ്ടാക്കുന്നവന്റെ നാവരിയുക എന്നത് എപ്പോഴുമുണ്ട്. ആ ശബ്ദം ഉണ്ടാക്കാന്‍ ചിലര്‍ക്കേ കഴിയൂ. അതിന് ഊര്‍ജം വേണം. സത്യ സന്ധമായ ജീവിതം നയിക്കുന്നവര്‍ക്കേ അനീതിക്കെതിരെ ശബ്ദം ഉണ്ടാക്കാനാകൂ. അനീതിയുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് ശബ്ദം ഉണ്ടക്കാനാകില്ല. ആരെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ട് എങ്കില്‍ അയാള്‍ ഉണ്മയുടെ ഭാഗത്താണ്.

സത്യത്തിന്റെ ഭാഗത്താണ്. അങ്ങനെ ശബ്ദം ഉണ്ടാക്കുമ്പോള്‍ ഈ തീട്ടൂരം കാണിക്കുന്ന, അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ നിന്നും കിട്ടുന്ന പണം സ്വന്തം പോക്കറ്റിലേക്ക് കൊണ്ടുപോകുന്ന, സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന എല്ലാ സംഘടനകള്‍ക്കും തെറ്റ് ചൂണ്ടിക്കാണിക്കുന്ന വ്യക്തിയോട് ശത്രുത ഉണ്ടാകും.

ഇവിടുത്തെ ഈ അമ്മയുടേയും ഫെഫ്കയുടേയും ഒക്കെ അക്കൗണ്ടുകള്‍ എന്തുകൊണ്ടാണ് പബ്ലിക് ആയി ഓഡിറ്റ് ചെയ്യപ്പെടാത്തത്? ആരെങ്കിലും അതിനെ കുറിച്ച് ചോദിക്കാറുണ്ടോ? വര്‍ഷങ്ങളായിട്ട് ഒരേ പ്രസിഡന്റും ഒരേ സെക്രട്ടറിയും ഇങ്ങനെ തുടരുന്നു. അതായത് എസ്.ന്‍.ഡി.പിയും എന്‍.എസ്.എസും പോലെ അച്ഛന്‍ മരിച്ചാല്‍ മകന്‍, മകന്‍ മരിച്ചാല്‍ മകന്റെ മകന്‍ ഇങ്ങനെയുള്ള അവസ്ഥയല്ലേ ഇവിടെയുള്ളത്. എന്ത് ജനാധിപത്യ വ്യവസ്ഥയാണ് ഈ സംഘടനകള്‍ക്കുള്ളത്. അമ്മയില്‍ ഒരു സെക്രട്ടറി തന്നെ എത്ര കാലമായി. ഫെഫ്കയിലും. ഇവര്‍ക്ക് ഒന്നും ഒരു ഉളുപ്പുമില്ല. കാല് കൂട്ടി കെട്ടി പട്ടടയിലേക്ക് വരുമ്പോഴും ഈ സ്ഥാനത്ത് തന്നെ ഇരിക്കുമെന്നുള്ളതാണ് അര്‍ത്ഥം. എത്ര ചേഞ്ച് ചെയ്തു സിനിമ. എന്നിട്ടും എന്തുകൊണ്ടാണ് ഈ സംഘടനമാത്രം തലമുറ കൈമാറാത്തത്? കുറേ വയസന്‍മാര്‍ അതില്‍ തൂങ്ങി പിടിച്ച് കിടക്കുന്നത് എന്തിനാണ്?